ഭൂമിയിടപാട് കേസ്; മാർ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരാകില്ല

കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണക്കോടതിയിൽ ഹാജരാകില്ല. കൂടുതൽ സമയം ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സമയം വേണമെന്നും അറിയിക്കും. ഭൂമിയിടപാട് കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇന്നലെ സുപ്രീം കോടതി ഇടപെട്ടില്ല. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. സീറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പള്ളികളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Posts