വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ചരിത്ര തീരുമാനവുമായി കുസാറ്റ്

കൊച്ചി: സർവകലാശാലകളിൽ റഗുലർ പരീക്ഷ എഴുതണമെങ്കിൽ 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികൾക്ക് 73 ശതമാനം ഹാജർ മതിയെന്ന് നിർണായക തീരുമാനം. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ചെയർപേഴ്സണും ജനറൽ സെക്രട്ടറിയും വനിതകളായ ഒരു യൂണിയനാണ് ഈ തീരുമാനത്തിന് പിന്നിൽ. "ഒരു വർഷമായി എന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമാണിത്. ആർത്തവകാലത്ത് എല്ലാവരും കഷ്ടപ്പെടുന്നതിന് ഓരോ ദിവസവും നാം സാക്ഷ്യം വഹിക്കുന്നു. ഒരു വർഷമായി ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു." ചെയർപേഴ്സൺ നമിത ജോർജ് പറയുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഈ സെമസ്റ്റർ മുതൽ ആർത്തവ അവധി നടപ്പാക്കും. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിനെ തുടർന്നാണ് പെൺകുട്ടികൾക്ക് രണ്ട് ശതമാനം അധിക അവധി നൽകാൻ സർവകലാശാല അനുമതി നൽകിയത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മറ്റ് ക്യാംപസുകളിലും വിദ്യാർത്ഥികൾക്ക് അവധി ലഭിക്കും.

Related Posts