സംഗീത നാടക അക്കാദമിയില്‍ പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു

അരങ്ങുണർന്നു : ഇനി അഞ്ച് നാൾ അതിജീവന നാടകക്കാലം

തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രൊഫഷണൽ നാടക മത്സരം തൃശൂർ സംഗീത നാടക അക്കാദമിയിൽ ആരംഭിച്ചു. കേരളത്തിലെ പ്രധാന തിയറ്ററുകളുടെ 10 നാടകങ്ങളാണ് അരങ്ങേറുന്നത്. 29 വരെ നടക്കുന്ന നാടകമത്സരത്തില്‍ എല്ലാ ദിവസവും രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമായി രണ്ട് നാടകങ്ങൾ അരങ്ങേറും. സംഗീത നാടക അക്കാദമിയുടെ കെ ടി മുഹമ്മദ് സ്മാരക തിയറ്ററിലാണ് നാടകപ്രദർശനം. സംഗീത നാടക അക്കാദമി വൈസ്‌ ചെയര്‍മാന്‍ സേവ്യര്‍പുല്‍പ്പാട്ട് നാടകമത്സരം ഉദ്ഘാടനം ചെയ്തു. നാടകത്തെയും അരങ്ങിനെയും തിരിച്ചു കൊണ്ടുവരാനാണ് സംഗീത നാടക അക്കാദമിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. നാടകപ്രവർത്തകർ കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ നാടകവേദിയിലേക്ക് തിരിച്ചു കൊണ്ടുവരണം. ഒപ്പം നാടകമെന്ന മികച്ച കലയെ സമൂഹത്തിന് സംഭാവന ചെയ്യുകയുമാണ് ലക്ഷ്യമെന്നും സേവ്യർ പുൽപ്പാട്ട് പറഞ്ഞു.

അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി മാവേലിക്കര അധ്യക്ഷത വഹിച്ചു. പുസ്തകക്കാലം-നൂറ് ദിനം: നൂറ് പുസ്തകം പദ്ധതിയുടെ ഭാഗമായി അക്കാദമി പുറത്തിറക്കിയ എട്ട് പുസ്തകങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പ്രമുഖ നാടകകൃത്ത് പി വി കെ പനയാലിന് നല്‍കി പ്രകാശനം ചെയ്തു. അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി, അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, അഡ്വ. വി ഡി പ്രേമപ്രസാദ് എന്നിവരും സംബന്ധിച്ചു.

കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്ക് മാത്രമാണ് അക്കാദമി പാസ് അനുവദിച്ചിട്ടുള്ളത്. ആരോഗ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രൊഫഷണല്‍ നാടകമത്സരത്തിന്‍റെ ഭാഗമായി ആദ്യദിനം രാവിലെ കൊച്ചിന്‍ ചന്ദ്രകാന്തത്തിന്‍റെ അന്നം എന്ന നാടകം അരങ്ങേറി. വൈകിട്ട് 5 ന് കാളിദാസ കലാകേന്ദ്രത്തിന്‍റെ അമ്മ അരങ്ങേറും.

കൊവിഡ് മഹാമാരിയിൽ നിശബ്ദമായ നാടക അരങ്ങിന് പുതുജീവൻ നൽകി കേരള സംഗീത നാടക അക്കാദമി. മാറ്റിവെച്ച 2019 ലെ പ്രൊഫഷണൽ നാടക മത്സരങ്ങളാണ് കൊവിഡ് അതിജീവന പശ്ചാത്തലത്തിൽ നാടകാസ്വാദകർക്കായി ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ 25 ആരംഭിച്ച നാടക മത്സരത്തിന് 29ന് സമാപനമാവുമ്പോൾ കേളത്തിലെ പേരുകേട്ട നാടകട്രൂപ്പുകളുടെ 10 നാടകങ്ങളാണ് കാഴ്ചക്കാർക്ക് വിരുന്നാവുന്നത്. അരങ്ങിനെയും കലാകാരന്മാരെയും നാടകകലയിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

കൊവിഡ് പശ്ചാത്തലത്തിൽ ഏറെ പ്രതിസന്ധിയിലായ കേരളത്തിലെ ഒട്ടുമിക്ക നാടകകലാകാരന്മാരും ഉപജീവന മാർഗം തേടി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അക്കാദമി പുതുജീവനപാത തേടുന്നത്. ഇതിനായി മികച്ച നാടകട്രൂപ്പുളായ കെ പി എ സി കായംകുളം, കൊല്ലം കാളിദാസ കലാകേന്ദ്രം, കണ്ണൂർ സംഘചേതന, കോഴിക്കോട് സങ്കീർത്തന, തിരുവനന്തപുരം സൗപർണിക, കണ്ണൂർ നാടക സംഘം കല്യാട്, സംസ്കൃതി വെഞ്ഞാറമൂട്, കൊച്ചിൻ ചന്ദ്രകാന്ത,  തൃശൂർ വരവൂർ വള്ളുവനാട് ബ്രഹ്മ,  പിരപ്പൻകോട് സംഘകേളി എന്നിവയുടെ നാടകങ്ങളാണ് അവതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പൂര്‍ണ്ണമായും  അണുവിമുക്തമാക്കിയാണ് നാടക അരങ്ങായ കെ ടി മുഹമ്മദ് സ്മാരക തിയറ്റര്‍ നാടക മത്സരത്തിനായി ഒരുക്കിയിട്ടുള്ളത്. കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 250 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.  ആരോഗ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് നാടകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്..

Related Posts