ആളും ആരവങ്ങളുമില്ലാതെ തൃശ്ശൂർ പൂരം സമാപിച്ചു.

തൃശ്ശൂർ പൂരം അപകടം; ചടങ്ങുകൾ വെട്ടിച്ചുരുക്കി.

തൃശ്ശൂർ:

തൃശൂർ പൂരത്തിൻ്റെ ചടങ്ങുകൾ സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ ആഘോഷങ്ങൾ സമാപിച്ചു. ഇന്നലെ അർധരാത്രി കഴിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടു പേർ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകൾ പതിവിലും നേരത്തെ അവസാനിപ്പിച്ചത്. ഇന്ന് പകൽ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി പൊട്ടിച്ചു തീർക്കുകയായിരുന്നു. ആദ്യം തിരുവമ്പാടിയുടെയും തുടർന്ന്‌ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ നിര്‍വീര്യമാക്കി. ഉച്ചവരെ ഉണ്ടാവാറുള്ള തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലൽ രാവിലെ എട്ടരയോടെ പൂർത്തിയാക്കി.

തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലത്തിലേറെയായി തൃശ്ശൂർ പൂരം നടത്തിപ്പിനും തിരുവമ്പാടി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച പൂച്ചെട്ടി സ്വദേശി രമേശനും, പൂങ്കുന്നം സ്വദേശിയായ പനയത്ത് രാധാകൃഷ്‌ണനും. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്നും ദേവസ്വം വ്യക്തമാക്കി.

25 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈദ്യുതി ആഘാതമേൽക്കുകയും കൈ പൊള്ളുകയും ചെയ്തിട്ടുണ്ട്. മരം വീണ ഉടൻ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളക്കുകയായിരുന്നു.

അടുത്ത തൃശ്ശൂർ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമണ് പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂർ പൂരം. മെയ് പതിനൊന്നിനായിരിക്കും പകൽപ്പൂരം.

Related Posts