ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി.

പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി വിജയം കൈവരിച്ചത്.

വെംബ്ലി:

ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അസൂറിപ്പടയുടെ വിജയം. ​ഇറ്റലിയുടെ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയുടെ തകർപ്പൻ സേവുകളാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിക്ക് വിജയം സമ്മാനിച്ചത്.

ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. പെനാൽട്ടിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി.

കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്. അനാവശ്യമായി പ്രതിരോധത്തിലേക്ക് നീങ്ങിയതാണ് ഇംഗ്ലണ്ടിന് വിനയായത്. റോബർട്ടോ മാൻചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയിൽ മുത്തമിട്ടത്. യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ​ഡോണറുമ്മയെ തെരെഞ്ഞെടുത്തു.

മത്സരം തുടങ്ങിയ ഉടൻ തന്നെ ഇറ്റലിയ്ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടിൽ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്. ഇറ്റലിയ്ക്ക് ലഭിച്ച കോർണർ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തിൽ നിന്നും പിറന്ന കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ൻ പന്ത് ട്രിപ്പിയർക്ക് കൈമാറി. പന്തുമായി ബോക്സിലേക്ക് കയറാൻ ശ്രമിച്ച ട്രിപ്പിയർ മികച്ച ഒരു ക്രോസ് ബോക്സിലേക്ക്‌ നൽകി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ ഡോണറുമ്മയ്ക്ക് അത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. യൂറോ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയാണിത്. ഏഴാം മിനിട്ടിൽ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്സിന് തൊട്ടുപുറത്തു നിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇൻസീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

ആദ്യ പകുതിയിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമർഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു. ഗോൾ നേടിയതോടെ പ്രതിരോധത്തിൽ കൂടുതൽ ശക്തി പകരാൻ ഇംഗ്ലണ്ടിന് സാധിച്ചു. 35-ാം മിനിട്ടിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ തകർപ്പൻ ലോങ്റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ മേസൺ മൗണ്ടിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും താരത്തിന് പന്ത് കാലിൽ കുരുക്കാൻ സാധിച്ചില്ല.50-ാം മിനിട്ടിൽ ഇറ്റലിയ്ക്ക ഇംഗ്ലീഷ് ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ഇൻസീന്യെയ്ക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി.

61-ാം മിനിട്ടിൽ കിയേസയുടെ ഗോളെന്നുറച്ച ഷോട്ട് മികച്ച ഡൈവിലൂടെ പിക്ക്ഫോർഡ് തട്ടിയകറ്റി. 63-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസിന്റെ ഹെഡ്ഡർ ഡോണറുമ്മ തട്ടിയകറ്റി. ഒടുവിൽ 67-ാം മിനിട്ടിൽ ഇറ്റലി സമനില ഗോൾ നേടി. പ്രതിരോധതാരം ലിയോണാർഡോ ബൊനൂച്ചിയാണ് ടീമിനായി സ്കോർ ചെയ്തത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ഇംഗ്ലീഷ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ കോർണർ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.

അമിതമായി പ്രതിരോധത്തിലേക്ക് ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് ടൂർണമെന്റിൽ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂർണമെന്റിലെ ആദ്യ ഗോളാണിത്. 74-ാം മിനിട്ടിൽ തുറന്ന അവസരം ഇറ്റലിയുടെ ബെറാർഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിട്ടിൽ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

105-ാം മിനിട്ടിൽ ഇറ്റാലിയൻ ബോക്സിന് പുറത്തു നിന്നും ഇംഗ്ലണ്ടിന് ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അവസരം ഗോളാക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. 106-ാം മിനിട്ടിൽ ഇറ്റലിയുടെ ബെർണാഡെസ്കിയുടെ ഫ്രീകിക്ക് പിക്ക്ഫോർഡ് കൈയ്യിലൊതുക്കി. എക്സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങൾ ഇരുടീമുകൾക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ്‌ സ്വന്തമാക്കുകയായിരുന്നു.

Related Posts