ഒരു രാജ്യം ഒരേ വൈദ്യുതി; വൈദ്യുതി വില കുറയും.

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വൻസിക്കുശേഷം ഒരേ വൈദ്യുതി വിലയിലേക്കു മാറാൻ രാജ്യം ഒരുങ്ങുന്നു.

കൊച്ചി: 

രാജ്യം മുഴുവൻ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊർജമന്ത്രാലയം തയ്യാറാക്കി. ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വൻസിക്കുശേഷം ഒരേ വൈദ്യുതിവിലയിലേക്ക് മാറാൻ രാജ്യം ഒരുങ്ങുന്നു. ഇതിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിരേഖ നൽകി.

നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതിവില നിശ്ചയിക്കുന്നത് വൈദ്യുതി ഉത്പാദക കമ്പനികളിൽ നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ്.

വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നുരൂപയാണ് വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറുരൂപവരെ നൽകണം. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ യൂണിറ്റിന് 6.05 രൂപയാണ് ചെലവ്. രാജ്യം മുഴുവൻ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടിവരും. പുതിയ സംവിധാനം വരുമ്പോൾ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറവുവരുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് 'നാഷണൽ ഗ്രിഡ്' ആയി കമ്മിഷൻ ചെയ്തത് 2013-ലാണ്. മൊബൈൽ ഫോൺ കോൾ, ഡേറ്റാ നിരക്കുകൾ മത്സരാധിഷ്ഠിതമാക്കിയതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Related Posts