കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പാരഗ്വായെ പരാജയപ്പെടുത്തി പെറു സെമിയിൽ.

ഗോയിയാനിയ:

ഷൂട്ടൗട്ടിലേക്ക് നീണ്ട കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പാരഗ്വായെ പരാജയപ്പെടുത്തി പെറു സെമിയിൽ. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനായിരുന്നു പെറുവിന്റെ ജയം. ഇരു ടീമും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കോപ്പ അമേരിക്കയിൽ ഇത്തവണ നോക്കൗട്ട് ഘട്ടങ്ങളിൽ എക്സ്ട്രാ ടൈം അനുവദിക്കുന്നില്ല. നിശ്ചിത സമയത്തെ മത്സരം സമനിലയിലായാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തീരുമാനിക്കുന്നത്.

പെറുവിനായി ലാപദുല, യോഷിമാർ യോടുൺ, ടാപിയ, ട്രാവുകോ എന്നിവർ ലക്ഷ്യം കണ്ടു. പാരഗ്വായ്ക്കായി ഏയ്ഞ്ചൽ റൊമേറോ, ജൂനിയർ അലൊൻസോ, റോബർട്ട് പിരിസ് മോർട്ട എന്നിവർ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലുടനീളം 10 പേരുമായി കളിച്ചാണ് പാരഗ്വായ് പെറുവിനെതിരേ പൊരുതിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെറുവിന് കളിയുടെ നിയന്ത്രണമേറ്റെടുക്കാനായെങ്കിലും ആദ്യം സ്കോർ ചെയ്തത് പാരഗ്വായായിരുന്നു. 11-ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഡേവിഡ് മാർട്ടിനെസിന്റെ ഹെഡർ പെറു ഗോൾകീപ്പർ പെഡ്രോ ഗല്ലെസെ രക്ഷപ്പെടുത്തിയ പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഗോമസ് വലയിലെത്തിക്കുകയായിരുന്നു.

എന്നാൽ ഈ ഗോളിന് 21-ാം മിനിറ്റിൽ ജിയാൻലുക ലാപദുലയിലൂടെ പെറുവിന്റെ മറുപടിയെത്തി. ആന്ദ്രേ കാരില്ലോയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി ബോക്സിലേക്ക് കയറിയ കാരില്ലോ നൽകിയ ക്രോസ് ജിയാൻലുക ലാപദുല വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 40-ാം മിനിറ്റിലും ലാപദുല സ്കോർ ചെയ്തു. ഇത്തവണ യോഷിമാർ യോടുണിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ഇതിനു പിന്നാലെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഗോൾ സ്കോറർ കൂടിയായ ഗുസ്താവോ ഗോമസ് പുറത്തായത് പാരഗ്വായ്ക്ക് തിരിച്ചടിയായി.

എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് പാരഗ്വായ് പുറത്തെടുത്തത്. 54-ാം മിനിറ്റിൽ ജൂനിയർ അലൊൻസോയുടെ ഗോളിൽ അവർ ഒപ്പമെത്തുകയും ചെയ്തു. കോർണറിൽ നിന്ന് കാർലോസ് ഗോൾസാലസ് ഹെഡ് ചെയ്ത പന്തിൽ നിന്നായിരുന്നു അലൊൻസോയുടെ ഗോൾ.

പിന്നാലെ 80-ാം മിനിറ്റിൽ യോഷിമാർ യോടുണിലൂടെ മൂന്നാം ഗോൾ നേടിയ പെറു വിജയമുറപ്പിച്ചെന്നാണ് എല്ലാവരും കരുതിയത്. ആന്ദ്രേ കാരില്ലോ നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. യോടുണിന്റെ ഷോട്ട് പാരഗ്വായ് താരത്തിന്റെ ദേഹത്ത് തട്ടിയ ശേഷം വലയിലെത്തുകയായിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഗബ്രിയേൽ അവലോസിലൂടെ മൂന്നാം ഗോൾ നേടിയ പാരഗ്വായ് കളി ഷൂട്ടൗട്ടിലേക്ക് നീട്ടി.

Related Posts