കൊവിഡ് പ്രതിസന്ധിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങായി വടക്കാഞ്ചേരി.

വടക്കാഞ്ചേരി:

ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ നമ്മുടെ നാടിന് വലിയ സംഭാവന നല്‍കുന്നവരാണ് ക്ഷീര കര്‍ഷകര്‍. വലുതും ചെറുതുമായ നിരവധി ഫാമുകളാല്‍ സമ്പന്നമാണ് വടക്കാഞ്ചേരി. ക്ഷീരോല്‍പാദന രംഗത്തെ കൊവിഡ് 19 പ്രതിസന്ധി വലിയ തോതില്‍ ബാധിക്കാതിരുന്നതിന് പിന്നില്‍ വടക്കാഞ്ചേരി ബ്ലോക്കിലെ ക്ഷീര വികസന വകുപ്പിന് വലിയ പങ്കുണ്ട്. കൊവിഡ് കാലത്തും പ്രവര്‍ത്തന മികവ് കൊണ്ട് മുന്നേറുന്ന വടക്കാഞ്ചേരിയിലെ ക്ഷീര കര്‍ഷകരുടെയും ക്ഷീര വികസന വകുപ്പിന്‍റെയും പ്രവര്‍ത്തനങ്ങള്‍ നാടിന് മാതൃകയാണ്.

തെക്കുംകര, എരുമപ്പെട്ടി, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ പഞ്ചായത്തുകളിലായി 21 ക്ഷീര സഹകരണ സംഘങ്ങളാണ് വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ളത്. ഇതില്‍ 988 പേരാണ് സംഘത്തില്‍ പാല്‍ അളക്കുന്നത്. 8388 ലിറ്റര്‍ പാല്‍ ക്ഷീര സംഘങ്ങള്‍ മുഖേന അളക്കുന്നുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കന്നുകാലികള്‍ ചത്തു പോകുന്ന ക്ഷീര കര്‍ഷകര്‍ക്ക് വകുപ്പിന്‍റെ കണ്ടിജന്‍സി ഫണ്ട് മുഖേന ഓരോ ഉരുവിനും 15000 രൂപ വച്ച് നല്‍കുന്നുണ്ട്. സാധാരണ നിലയില്‍ ഭീമമായ നഷ്ടം ഉണ്ടാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ തുക കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്.

തീറ്റപുല്‍ കൃഷി വികസനം ലക്ഷ്യമിട്ട് 2020-21 വര്‍ഷത്തില്‍ 10 ഹെക്ടര്‍ സ്ഥലത്ത് കൃഷി നടത്തി. തീറ്റപുല്‍ കൃഷി നടപ്പിലാക്കുന്നതിന് സെന്‍റിന് 50 രൂപ നിരക്കില്‍ സബ്സിഡി 94 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. 2021-22 വര്‍ഷത്തിലും ഈ പദ്ധതി തുടരുന്നുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം തീറ്റപുല്‍ കൃഷി ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കര്‍ഷകര്‍ക്ക് വകുപ്പ് ലഭ്യമാക്കി. കര്‍ഷകരെ സഹായിക്കുന്നതിനായി വരള്‍ച്ച ദുരിതാശ്വാസ പദ്ധതി പ്രകാരം പച്ചപ്പുല്ല്, വൈക്കോല്‍ തുടങ്ങിയ തീറ്റ ഉത്പന്നങ്ങള്‍ സബ്സിഡി നിരക്കില്‍ 300ഓളം കര്‍ഷകര്‍ക്ക് ലഭ്യമാക്കി. ഇതിനായി ഒരു ലക്ഷം രൂപ ചെലവഴിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് തങ്ങളുടെ ഉപജീവന മാര്‍ഗം നിലനിര്‍ത്തുന്നതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ക്ഷീര സംഘങ്ങള്‍ മുഖേന 460 ഓളം പേര്‍ക്ക് 36 ലക്ഷം രൂപ ബാങ്ക് വായ്പ നല്‍കുന്നതിന് സാധിച്ചു. ത്രിതല പഞ്ചായത്ത് പദ്ധതി പ്രകാരം ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ നിരക്കില്‍ സബ്സിഡിയായി 900 കര്‍ഷകര്‍ക്ക് 29.5 ലക്ഷം രൂപ നല്‍കി.

ദുരിതാശ്വാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ 2020-21 ല്‍ ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് 250 രൂപ നല്‍കി. കോവിഡ് കാലിത്തീറ്റ പദ്ധതി പ്രകാരം ഏപ്രില്‍ മാസത്തില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക് 400 രൂപ ബാഗ് കാലിത്തീറ്റ സബ്സിഡി (കുറഞ്ഞത് 2 ബാഗിന്) അനുവദിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംഘത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കി.

കുളമ്പ് രോഗ ഭീഷണിക്കെതിരെ വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ സംഘം മുഖേന കുത്തിവയ്പ്പ് എടുത്തു. ഇപ്പോള്‍ പുതുരുത്തി സംഘത്തിന്‍റെ കീഴില്‍ കുത്തിവയ്പ്പ് നടന്നു കൊണ്ടിരിക്കുന്നു. എല്ലാ സംഘങ്ങള്‍ക്ക് കീഴിലും കുത്തിവയപ്പ് എടുക്കുന്നുണ്ട്.

കൊവിഡ് ബാധിച്ച കര്‍ഷകരുടെ ഫാമുകളിലും മറ്റും അണുനശീകരണം നടത്തുന്നുണ്ട്.

കൊവിഡ് ബാധിതരുടെ വീടുകളില്‍ നിന്നും ഉരുക്കളെ മാറ്റി കറവക്കാരെ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നു. ഏകദേശം 44 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി ധനസഹായം നല്‍കിയിട്ടുണ്ട്.

Related Posts