കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം സാധാരണക്കാർക്ക് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവുചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ജപ്തി നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരികൾക്ക്‌ സഹായമെന്നോണം ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. പി എം കിസാൻ പരിപാടിയിലെ എല്ലാ കർഷകർക്കും  പദ്ധതികളുടെ ആനുകൂല്യം നൽകണം. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയിൽ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷികവായ്പ അനുവദിക്കണം. 100 ദിന പരിപാടിയുടെ ഭാഗമായി രൂപീകരിക്കുന്ന കാർഷിക ഉൽപ്പാദന സംഘടനകൾക്കും ഉദാരമായ സഹായം നൽകണം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വായ്പ ലഭ്യമാക്കണം. കശുവണ്ടി വ്യവസായത്തെയും സഹായിക്കണം. കുടുംബശ്രീ വഴി പലിശ സർക്കാർ നൽകിയ വായ്പകളിൽ അനുകൂല സമീപനം സ്വീകരിക്കണം.

Related Posts