ജോസഫൈൻ്റെ വിവാദ പരാമർശം; സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ പരിശോധിക്കും.

തിരുവനന്തപുരം :

ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ പ്രതികരണത്തെ കുറിച്ച് ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ചയാകും. വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും. വിവാദ പരാമർശം ചർച്ച ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ ജോസഫൈന്റെ വിഷയത്തിൽ സി പി എമ്മിന്റെ തീരുമാനം നിർണ്ണായകമാണ്.

അതേസമയം വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്.

ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയരുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു.

89 വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് ജോസഫൈനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.

Related Posts