ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം; പുറത്തേക്ക് ചാടി; തലയ്ക്ക് പരിക്ക്.

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ് യുവതി ആശുപത്രിയിൽ.

കൊച്ചി:

ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു മുളന്തുരുത്തി സ്വദേശിനിയായ യുവതിക്കു നേരെ ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു ആക്രമണം.

ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. ഈ യുവതി മാത്രമാണ് കമ്ബാര്‍ട്ട്‌മെന്റില്‍ ആ സമയം ഉണ്ടായിരുന്നത്. കമ്ബാര്‍ട്ട്‌മെന്റിലെ വാതിലുകള്‍ അടച്ചശേഷം യുവതിയെ ഇയാളുടെ പക്കലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങിയത്.

മുളന്തുരുത്തി സ്റ്റേഷന്‍ വിട്ട ഉടന്‍ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതില്‍ തുറന്ന് പുറത്തേക്കു ചാടാന്‍ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കുകയും കൈവിട്ട് താഴെ വീഴുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറനാട് സ്വദേശിക്കായി തിരച്ചിൽ ഊർജ്ജിതം.

Related Posts