തൃശൂര്‍ പൂരം; മുന്നറിയിപ്പുകളുമായി പോലീസ്.

തൃശ്ശൂർ പൂരം പ്രവേശനം സംബന്ധിച്ച അറിയിപ്പുകളുമായി പോലീസ്.

തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുമായി പോലീസ് രംഗത്ത്. താഴെ പറയുന്ന നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നടപടി എടുക്കുന്നതായിരിക്കും.

1) തൃശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

2) പൂരം പങ്കാളികളായ ദേവസ്വങ്ങള്‍, ഘടകക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെ സംഘാടകര്‍, ക്ഷേത്രംജീവനക്കാര്‍, ആനപാപ്പാന്‍മാര്‍, വാദ്യക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക.

3) തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന വാദ്യക്കാര്‍, സഹായികള്‍, ദേവസ്വം ഭാരവാഹികള്‍, ക്ഷേത്രം ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം പാസ് നല്‍കുന്നതിനുള്ള ചുമതല അതാത് ദേവസ്വം ഭാരവാഹികള്‍ക്ക് ആയിരിക്കും. ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസ്സിന്‍റെ എണ്ണം അതാത് ദേവസ്വങ്ങള്‍ മുന്‍കൂട്ടി ജില്ലാ പോലീസ് മേധാവിയെ അറിയിച്ച് അനുവാദം വാങ്ങിയതിനു ശേഷം നിര്‍ദ്ദിഷ്ട മാതൃകയില്‍ പ്രിന്‍റ് ചെയ്യേണ്ടതാണ്. ഇതില്‍ ഫോട്ടോയും പേരും മൊബൈല്‍ നമ്പറും മറ്റ് അനുബന്ധ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

4) പൂരം ദിവസത്തിന് 72 മണിക്കൂറിനുള്ളില്‍ RTPCR ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ മാത്രമേ ദേവസ്വങ്ങള്‍ മുമ്പാകെ പാസ്സിന് അപേക്ഷിക്കാവൂ.

5) ദേവസ്വം അധികൃതര്‍ നല്‍കാനുദ്ദേശിക്കുന്ന പാസ്സുകളും അനുബന്ധ രേഖകളും 22.04.2021 തിയതി രാവിലെ 10 മണിക്കു മുമ്പായി സ്പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇതേക്കുറിച്ച് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം നടത്തി അപേക്ഷകര്‍ സമര്‍പ്പിച്ചിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ യോഗ്യമായതാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ദേവസ്വം അധികൃതര്‍ക്ക് പാസ്സുകള്‍ വിതരണത്തിനായി തിരികെ നല്‍കുന്നതാണ്. ഈ പാസ്സുകള്‍ മാത്രമേ ദേവസ്വം അധികൃതര്‍ വിതരണം നടത്താവൂ.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്വരാജ് റൗണ്ടിലേക്കും, അനുബന്ധ സ്ഥലങ്ങളിലേക്കും താഴെ പറയുന്ന 8 സ്ഥലങ്ങളിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ പാസ്സ് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

  1. എംജി റോഡ്.
  2. ഷൊര്‍ണൂര്‍ റോഡ്.
  3. ബിനി ജംഗ്ഷന്‍.
  4. പാലസ് റോഡ്.
  5. കോളേജ് റോഡ് (ഹോസ്പിറ്റല്‍) ജംഗ്ഷന്‍.
  6. ഹൈറോഡ്.
  7. എം ഓ റോഡ്.
  8. കുറുപ്പം റോഡ്.

നഗരഭാഗത്തുള്ള താമസക്കാര്‍ക്കുള്ള അറിയിപ്പ്.

നഗരഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍.

പൂരത്തോടനുബന്ധിച്ച് 23.04.2021 തിയതി സ്വരാജ് റൗണ്ടിലും, റൗണ്ടിലേക്ക് പ്രവേശിക്കുന്ന താഴെപറയുന്ന ഔട്ടര്‍ സര്‍ക്കിള്‍ റോഡുകള്‍ മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും ഷോപ്പിങ്ങ് മാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നതല്ല.

വാഹന ഗതാഗതം സംബന്ധിച്ച അറിയിപ്പ്.

തൃശ്ശൂര്‍പൂരം നടക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും 23.04.2021 തിയ്യതി കാലത്ത് 06.00 മണി മുതല്‍ 24.04.2021 പകല്‍പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പൂരം ദിവസം (23.04.2021) സ്വരാജ് റൗണ്ടിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എല്ലാ വാഹനങ്ങളും നഗരത്തിനു പുറത്തുകൂടി വഴിതിരിച്ചുവിടും. 22.04.2021 തിയതി മുതല്‍ തന്നെ സ്വരാജ് റൌണ്ടിലേയും തേക്കിന്‍കാട് മൈതാനത്തേയും പാര്‍ക്കിങ്ങ് നിരോധിക്കും.

പാലക്കാട്, പീച്ചി ബസ്സുകള്‍ കിഴക്കേക്കോട്ട വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും, മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

മണ്ണുത്തി, മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കിഴക്കേ കോട്ട, ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, ബാലഭവന്‍, അശ്വനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല മെഡിക്കല്‍കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പെരിങ്ങാവ്, കോലോത്തുംപാടം റോഡ് വഴി അശ്വനി വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബാലഭവന്‍,രാമനിലയം അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂര്‍, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും ശങ്കരയ്യ റോഡ്, പൂത്തോള്‍, ദിവാന്‍ജിമൂല, മാതൃഭൂമി വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

അടാട്ട്, അയ്യന്തോള്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ പടിഞ്ഞാറേകോട്ടയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷന്‍ വഴി ശക്തന്‍സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുണ്ടുപ്പാലം ജംഗ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും അവശ്യ സര്‍വ്വീസ് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അറിയിപ്പ്.

നഗരത്തിനകത്തെ ആശുപത്രികള്‍, മറ്റ് അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് കൈവശം കരുതണം. ഇത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചാല്‍ പ്രവേശനം അനുവദിക്കുന്നതാണ്.

മാധ്യമ പ്രവര്‍ത്തകര്‍, ചാനലുകളില്‍ എഡിറ്റിങ്ങ് മുതലായ ജോലികള്‍ നിര്‍വ്വഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പാസ്സ് ലഭിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അല്ലെങ്കില്‍ പ്രസ് ക്ലബ്ബ് മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ 72 മണിക്കൂറിനകം എടുത്ത RTPCR ടെസ്റ്റ് അല്ലെങ്കില്‍ രണ്ടു ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇവര്‍ക്കും നിര്‍ബന്ധമാണ്.

Related Posts