തൃശൂർ പൂരം; സർക്കാർ നിബന്ധനകൾ പാലിച്ച് മുന്നോട്ടു പോകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂരം നടത്താൻ ജില്ലാ ഭരണകൂടം.

തൃശ്ശൂർ:

തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾക്ക് മാറ്റു കുറയ്ക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂരം നടത്താൻ ജില്ലാ ഭരണകൂടം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായും മറ്റ് ഉന്നത തല വകുപ്പുമേധാവികളുമായും ജില്ലാ കളക്ടർ എസ് ഷാനവാസ് നടത്തിയ യോഗത്തിലാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ കെട്ടി ആളുകളെ നിയന്ത്രിക്കും. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള സമയക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ യോഗത്തിന് ശേഷം കളക്ടർ ദേവസ്വത്തെ അറിയിക്കും. പൂരത്തിനെത്തുന്നവർക്ക് ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇത് പരിശോധിക്കുന്നതിനായി ജില്ലാ പോലീസ് വിഭാഗം, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പൂരപ്പറമ്പിൽ സൗകര്യങ്ങൾ സജ്ജമാക്കും. പൂരത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിൽ കൊവിഡ് നിബന്ധനകളില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിക്കണം. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാൻമാർക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ നിർബന്ധമാക്കും. പാപ്പാന് കോവിഡ് പോസിറ്റീവായാൽ ആനയെ എഴുന്നള്ളിപ്പിൽ നിന്ന് മാറ്റി നിർത്തുമെന്നും കളക്ടർ ഇരു ദേവസ്വത്തെയും അറിയിച്ചു. പൂരം എക്സിബിഷൻ തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ പൂരപ്പറമ്പിലെ ഒരുക്കങ്ങൾ ജില്ലാ ഭരണകൂടവും കോർപ്പറേഷനും ഏറ്റെടുത്ത് നടത്തണമെന്നും ഇരു ദേവസ്വങ്ങളും അറിയിച്ചു. ഈ സാഹചര്യത്തിൽ പൂരപ്പറമ്പിൽ ചെയ്തു തീർക്കേണ്ട അത്യാവശ്യ ഒരുക്കങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ നടത്താമെന്നും കളക്ടർ വ്യക്തമാക്കി. കോവിഡ് രോഗവ്യാപനം കൂടിയാൽ നഗരപ്രദേശങ്ങളിൽ കണ്ടയ്ൻമെൻ്റ് സോണുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ പരിഗണിക്കും. എന്നാൽ പൂരത്തിൻ്റെ നടത്തിപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികളും കൈകൊള്ളുമെന്നും കളക്ടർ ജില്ലാ കലക്ടർ വ്യക്തമാക്കി. യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ ആദിത്യ, ദേവസ്വം കമ്മീഷണർ എൻ ജ്യോതി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി രവികുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു തുങ്ങിയവർ പങ്കെടുത്തു.

Related Posts