പിടിച്ചെടുത്ത സ്പിരിറ്റ് സാനിറ്റൈസറാക്കി എക്സൈസ്.

പിടിച്ചെടുത്ത 1000 ലിറ്റർ സ്പിരിറ്റാണ് സാനിറ്റൈസറാക്കി എക്സൈസ് നൽകിയത്.

തൃശ്ശൂർ :

കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നൽകി തൃശൂർ എക്സൈസ് ഓഫീസ് മാതൃകയായി. 

സാനിറ്റൈസർ വിതരണത്തിനായി ജില്ലാ കലക്ടർ എസ് ഷാനവാസ് ഡെപ്യൂട്ടി ഡി എം ഒ കെ എൻ സതീഷിന് കൈമാറി. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസി. എക്സൈസ് കമ്മീഷണർ വി എ സലിം, എക്സൈസ് വിമുക്തി കോർഡിനേറ്റർ കെ കെ രാജു, റെജി ജിയോ തോമസ് എന്നിവർ പങ്കെടുത്തു.

എൻഫോഴ്സ്മെൻ്റ് പ്രവർത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. തുടർന്ന് കോടതി നടപടികൾക്ക് ശേഷം ജില്ലാ ഭരണകൂടത്തിൻ്റെ ശുപാർശയിൽ എക്സൈസ് കമ്മീഷണർ ഈ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിൻ്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റർ സാനിറ്റൈസറാക്കി മാറ്റിയത്. 

സ്പിരിറ്റിൽ നിന്നുൽപ്പാദിപ്പിച്ച സാനിറ്റൈസർ ജില്ലയിലെ 2 ജനറൽ ആശുപത്രികൾ, 2 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 25 സി എച്ച് സികൾ, 79 പി എച്ച് സികൾ, ജില്ലയിലെ സി എഫ് എൽ ടി സി കൾ എന്നിവയ്ക്കാണ് വിതരണം ചെയ്യുക. 

Related Posts