പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനം.

എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാഠ്യപദ്ധതിയിൽ മാറ്റം കൊണ്ട് വരുന്നത്.

തിരുവനന്തപുരം: ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനം. എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പാഠ്യപദ്ധതിയിൽ മാറ്റം കൊണ്ട് വരുന്നത്. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് ആലോചന. വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് അവകാശമുള്ള വിഷയമായതിനാൽ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനങ്ങളിൽ നിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചുകഴിഞ്ഞാൽ അതിൽ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ലെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക.

രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി പശ്ചിമബംഗാളും തമിഴ്‌നാടും കരട് നൽകാതെ കേന്ദ്രനയത്തോടുള്ള എതിർപ്പ് പരസ്യമാക്കിക്കഴിഞ്ഞു. തമിഴ്‌നാടാകട്ടെ സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ചു. നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ പൊതുനിലപാട്.

Related Posts