പുതിയ കേരളാ മന്ത്രിസഭയുടെ ചിത്രം വ്യക്തമായി.

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം:

സി പി ഐ (എം) പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ , പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനേയും, പാർട്ടി വിപ്പായി കെ കെ ശൈലജ ടീച്ചറേയും. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ പങ്കെടുത്തു.

സി പി ഐ മന്ത്രിമാരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു. പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്‌പീക്കർ. ഇന്ന് ചേർന്ന സി പി ഐ സംസ്ഥാന കൗൺസിലും എക്‌സിക്യൂട്ടീവും ചേ‍ർന്നാണ് നാല് മന്ത്രിമാരേയും തിരഞ്ഞെടുത്തത്. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവാകും. കെ രാജനെ ഡെപ്യൂട്ടി ലീഡറായും പാർട്ടി വിപ്പായി ഇ കെ വിജയനേയും തിരഞ്ഞെടുത്തു. ചേർത്തലയിൽ നിന്നും ജയിച്ച പി പ്രസാദും ഒല്ലൂരിൽ നിന്നും ജയിച്ച കെ രാജനും മന്ത്രിമാരാകുമെന്ന്‌ നേരത്തെ വ്യക്തമായിരുന്നു. അവശേഷിച്ച രണ്ടു പദവികളെ ചൊല്ലിയാണ് സസ്പെൻസ് നിലനിന്നത്. ഇ കെ വിജയൻ, പി എസ് സുപാൽ എന്നിവരിൽ ഒരാൾ മന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും മന്ത്രിയാകുന്നതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുയരുകയായിരുന്നു തുടർന്നാണ് തിരുവനന്തപുരത്തുള്ള പ്രാതിനിധ്യം എന്ന രീതിയിൽ ജി ആർ അനിലിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്.

Related Posts