പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ അന്തരിച്ചു.

തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

ചേർത്തല:

പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ(65) തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. മരണ കാരണം വ്യക്തമല്ല. രാവിലെ മുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ചേർത്തലയിലായിരുന്നു താമസം. പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അദ്ഭുതചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ഒന്നര വയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ വൈദ്യരുടെ പേരിൽ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യ വകുപ്പിന്റെയും മരുന്നു കമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതിൽ നിന്ന് ആരോഗ്യവകുപ്പ് വിലക്കി.

ഭാര്യ: ലത. മക്കൾ: രാജീവ്, ബിന്ദു. മരുമകൻ: പ്രശാന്ത്. ഞായറാഴ്ച കൊവിഡ് പരിശോധനയ്ക്കു ശേഷം ചേർത്തലയിലെ വീട്ടിലെത്തിച്ച് ശവസംസ്കാരം നടത്തും

Related Posts