മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു.

കേരള രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവനായിക കെ ആർ ഗൗരിയമ്മ വിടവാങ്ങി.

തിരുവനന്തപുരം:

മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. രാവിലെ 7 മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രക്തത്തിലെ അണുബാധയെ തുടർന്ന് കരമന പി ആർ എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്. കേരളരാഷ്ട്രീയത്തിലെ ചരിത്ര വനിത, വിപ്ലവനായിക. ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിത. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 10 തവണ നിയമസഭാംഗം. ആറ് സർക്കാരുകളിലായി 16 വർഷം മന്ത്രിയായി. റവന്യൂ, എക്സൈസ്, വ്യവസായം, ഭക്ഷ്യം, കൃഷി തുടങ്ങിയ വകുപ്പുകൾ.

1919 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും മകളായി ജനിച്ചു. തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെൻറ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കി.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്‍റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം കരസ്ഥമാക്കി. '54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ എം എസ് നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹം.

1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി പി എമ്മിലും ടി വി തോമസ് സി പി ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാർട്ടിക്കെതിരാത പരാമർശങ്ങളെ തുടർന്ന് 1994 ജനുവരിയിൽ സി പി എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) എന്ന പാർട്ടിയുണ്ടാക്കി അതിന്റെ ജനറൽ സെക്രട്ടറിയായി.

1996ലും 2001ലും യു ഡി എഫ് മുന്നണിക്കൊപ്പം ചേർന്ന് അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലും 2011ലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അവസാന കാലത്ത് ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഗൗരിയമ്മ പരിഭവിച്ചിരുന്നു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്മകഥ'ക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Related Posts