യൂറോ കപ്പിന്‌ ഇന്ന് തുടക്കം.

യൂറോപ്യൻ ഫുട്‌ബോളിലെ വമ്പൻമാർ അണിനിരക്കുന്ന യൂറോ കപ്പിന്‌ ഇന്ന് ഇറ്റാലിയൻ നഗരമായ റോമിൽ തുടക്കമാകും.

റോം :

യൂറോപ്യൻ ഫുട്‌ബോളിലെ വമ്പൻമാർ അണിനിരക്കുന്ന യൂറോ കപ്പിന്‌ ഇന്ന് ഇറ്റാലിയൻ നഗരമായ റോമിൽ തുടക്കമാകും. ആദ്യകളി ഇറ്റലിയും തുർക്കിയും തമ്മിൽ. കൊവിഡ്‌ കാരണം കഴിഞ്ഞവർഷം മാറ്റിവച്ചതാണ്‌ ‘യൂറോ 2020’. ഇരുപത്തിനാല്‌ ടീമുകൾ മാറ്റുരയ്‌ക്കും ആറ്‌ ഗ്രൂപ്പുകൾ, ആകെ എട്ട്‌ രാജ്യങ്ങളിലെ വേദികളിലായാണ്‌ പോരാട്ടങ്ങൾ.

വേദികളിൽ അവിടത്തെ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ്‌ കാണികൾക്കുള്ള പ്രവേശം. ജൂലൈ 11ന്‌ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിൽ ആണ് ഫൈനൽ. സാധ്യതകളിൽ എല്ലാത്തിലും ബലാബലം. നിലവിലെ ചാമ്പ്യൻമാരുടെ പകിട്ടുമായെത്തുന്ന പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്‌, മുൻ ചാമ്പ്യൻമാരായ ജർമനി, ഇറ്റലി, സ്‌പെയ്‌ൻ, നെതർലൻഡ്‌സ്‌, കന്നിക്കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട്‌, ബൽജിയം ടീമുകളാണ്‌ രംഗത്ത്‌. റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ടീം താരസമ്പന്നമാണ്‌. ജർമനിയും ഫ്രാൻസും ഉൾപ്പെട്ട ഗ്രൂപ്പിൽ വെല്ലുവിളികൾ ഏറെയാണ് . ഹംഗറിയാണ്‌ ഗ്രൂപ്പിലെ നാലാം ടീം.

ജോക്വിം ലോയ്‌ക്ക്‌ കീഴിലുള്ള അവസാന പ്രധാന ടൂർണമെന്റാണ്‌ ജർമനിക്ക്‌. ഫ്രാൻസ്‌ ലോക കപ്പിനൊപ്പം യൂറോയുടെ കിരീടവും കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌. എംബാപ്പെ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, കരിം ബെൻസെമ, എൻഗോളോ കാന്റെ, പോൾ പോഗ്‌ബ, ബഞ്ചമിൻ പവാർദ്‌ തുടങ്ങി ലോകോത്തര താരങ്ങളാണ്‌ ഫ്രഞ്ച്‌ ടീമിൽ. തോൽവിയറിയാതെ കുതിക്കുന്ന ഇറ്റലിയാണ്‌ മറ്റൊരു പ്രധാന സംഘം. ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട്‌ ടീമിന്റെയും ഒരുക്കം മികച്ചതായിരുന്നു. ഫിൽ ഫോദെനും ജെയ്‌ഡൻ സാഞ്ചോയും ഉൾപ്പെടുന്ന യുവനിര ഇക്കുറി അത്ഭുതങ്ങൾ കാട്ടുമെന്നാണ്‌ പ്രതീക്ഷ. സ്‌പെയ്‌ൻ പ്രതിസന്ധിയിലാണ്‌. ക്യാപ്‌റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സ്‌ ഉൾപ്പെടെയുള്ളവർക്ക്‌ കൊവിഡാണ്‌. യുവനിരയാണ്‌ ലൂയിസ്‌ എൻറിക്വെയുടെ സംഘത്തിന്റേത്.തുർക്കി, ക്രൊയേഷ്യ, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ ടീമുകളും അട്ടിമറിക്ക്‌ കെൽപ്പുള്ളവരാണ്‌.

Related Posts