റഷ്യയും ഉക്രൈനും തമ്മിൽ 'യുദ്ധം' എന്ന് പരാമർശിക്കുന്നു: ജി20 യോഗത്തിൽ പ്രമേയം പുറത്തിറക്കിയില്ല

ബം​ഗളൂരു: റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം എന്ന പദം ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ജി 20 യോഗം പ്രമേയം പുറപ്പെടുവിക്കാതെ അവസാനിച്ചു. 'റഷ്യ-ഉക്രൈൻ യുദ്ധം' എന്ന പരാമർശത്തെ റഷ്യയും ചൈനയും സംയുക്തമായി എതിർക്കുകയായിരുന്നു. ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും എതിർപ്പുയർന്നു. ഇതേതുടർന്ന് ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം പ്രമേയം പുറത്തിറക്കാതെ അവസാനിച്ചു. ചർച്ചകളുടെ സംഗ്രഹം മാത്രമാണ് പത്രക്കുറിപ്പായി പുറത്തുവിട്ടത്. ബെംഗളൂരുവിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.  'യുദ്ധം' എന്ന വാക്ക് ഉപയോഗിക്കാതിരിക്കാനുള്ള നീക്കങ്ങൾ നവംബർ മുതൽ ചൈന നടത്തുന്നുണ്ടായിരുന്നെന്ന് അധികൃതർ എഎഫ്പിയോട് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജി 20 അംഗമായ റഷ്യ അയൽരാജ്യമായ ഉക്രൈനിൽ അധിനിവേശം നടത്തിയതിനെത്തുടർന്ന് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് മേധാവികളുടെയും മുൻ മീറ്റിംഗുകളും ഒരു പൊതു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഉക്രൈൻ വിഷയത്തിൽ ഒപ്പിടാൻ താൽപ്പര്യമില്ലെന്നും ചൈനീസ്, റഷ്യൻ പ്രതിനിധികൾ വ്യക്തമാക്കിയതായി മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ അജയ് സേത്ത് പറഞ്ഞു. 

Related Posts