വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്‌ തറപറ്റിച്ച് ബ്രസീൽ.

ബ്രസീലിയ:

വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്‌ തറപറ്റിച്ച് ബ്രസീൽ. ബ്രസീലിനായി മാർകിന്യോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ സ്കോർ ചെയ്തു. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിവെയ്ക്കുകയും ചെയ്ത നെയ്മർ ബ്രസീലിനായി ഉശിരൻ പ്രകടനം പുറത്തെടുത്തു.

നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ ആധിപത്യം പുലർത്തി ആദ്യ മിനിട്ടുകളിൽ തന്നെ ആക്രമണം അഴിച്ചുവിടാൻ മഞ്ഞപ്പടയ്ക്ക് സാധിച്ചു. കൊവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവെയ്ക്കാൻ വെനസ്വേലയ്ക്ക് സാധിച്ചു. ബ്രസീൽ ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് വെനസ്വേല കാഴ്ചവെച്ചത്. ഒടുവിൽ 23-ാം മിനിട്ടിൽ മാർകിന്യോസിലൂടെ ബ്രസീൽ ലീഡെടുത്തു. നെയ്മർ എടുത്ത കോർണർ കിക്ക് സ്വീകരിച്ച മാർകിന്യോസ് പന്ത് നിലത്തിറക്കി അനായാസം വെനസ്വേലയുടെ വലയിലെത്തിച്ചു. ഇതോടെ ബ്രസീൽ 1-0 ന് മുന്നിലെത്തി. തൊട്ടുപിന്നാലെ റിച്ചാലിസൺ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. രണ്ടാം പകുതിയിലും ബ്രസീൽ കളം നിറഞ്ഞുകളിച്ചു. ഒടുവിൽ 62-ാം മിനിട്ടിൽ ബ്രസീലിനനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. ഡാനിലോയെ ബോക്സിനകത്തു വെച്ച് ഫൗൾ ചെയ്തതിന്റെ ഫലമായാണ് ബ്രസീലിന് പെനാൽട്ടി ലഭിച്ചത്. ടീമിനായി പെനാൽട്ടി കിക്കെടുത്ത സൂപ്പർ താരം നെയ്മർ വെനസ്വേല ഗോൾ കീപ്പർ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. 83-ാം മിനിട്ടിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ നെയ്മർ ഗോൾ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ ബ്രസീൽ മത്സരത്തിലെ മൂന്നാം ഗോൾ നേടി. 89-ാം മിനിട്ടിൽ ഗബ്രിയേൽ ബാർബോസയാണ് ടീമിനായി മൂന്നാം ഗോൾ നേടിയത്. വെനസ്വേല പ്രതിരോധനിരയെ കബിളിപ്പിച്ച് മുന്നേറിയ നെയ്മറിന്റെ തകർപ്പൻ ക്രോസിൽ നിന്നുമാണ് ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് പന്തുതട്ടിയിട്ട് ബാർബോസ ഗോൾ നേടിയത്.

Related Posts