ശബരിമലയിലെ ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു.

171 സെന്റുവീതം പരസ്പരം വിട്ടുനൽകാൻ ബോർഡും വനംവകുപ്പും ധാരണയിലെത്തി.

പത്തനംതിട്ട:

അഡ്വക്കേറ്റ് കമ്മിഷണർ എ എസ് പി കുറുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയ്യുടെ ഫലമായി ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. 171 സെന്റുവീതം പരസ്പരം വിട്ടുനൽകാൻ ബോർഡും വനംവകുപ്പും ധാരണയിലെത്തി. പാണ്ടിത്താവളത്തിൽ ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ 50 സെന്റ് തങ്ങളുടേതാണെന്നവകാശപ്പെട്ട് വനംവകുപ്പ് വേലി കെട്ടിയതോടെയാണ് തർക്കം തുടങ്ങിയത്. ഭൂമി വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സർവേ നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.

പോലീസ് ബാരക്ക്, പോലീസ് മെസ്, ഗ്യാസ് ഗോഡൗൺ, രണ്ട് ടോയ്‌ലെറ്റ് ബ്ലോക്ക്‌, ബെയ്‌ലി പാലത്തിലേക്കുള്ള വഴി, കുറച്ച് വിരിഷെഡ്ഡുകൾ എന്നിവയടക്കം 171 സെന്റ് ഭൂമി വനംവകുപ്പ് ബോർഡിന് വിട്ടു നൽകും. ഇതിനുപകരം ബംഗ്ലാവ്, ഗസ്റ്റ് ഹൗസ് എന്നിവ നിൽക്കുന്നതുൾെപ്പടെ 171 സെന്റ് സ്ഥലം വനംവകുപ്പിന് വിട്ടുനൽകും. ഇതുപ്രകാരമുള്ള റിപ്പോർട്ടും, പരസ്പരം വിട്ടുനൽകാൻ സമ്മതിച്ച സ്ഥലങ്ങൾ അടയാളപ്പെടുത്തിയ സ്കെച്ചും ജൂൺ 30-നുമുമ്പ് അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിക്കും.

Related Posts