'സ്ത്രീധനം' ലഭിച്ച കാറ് കൊള്ളില്ലെന്ന് പറഞ്ഞ് മര്‍ദനം; യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍.

വിസ്മയ ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് ക്രൂരമായ മര്‍ദനമെന്ന് ബന്ധുക്കള്‍.

കൊല്ലം:

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെയാണ് ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. വിസ്മയക്ക് ഭർത്താവിൽ നിന്നും സ്ത്രീധനത്തിന്റെ പേരിൽ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം. നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ കാറ് ഭർത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്.

വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവ് കിരണ്‍കുമാര്‍ മര്‍ദിച്ചതെന്നാണ് വിസ്മയ പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യം. അത് മകള് തന്നോട് പറഞ്ഞു. എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞു. അതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി.

സിസി ഇട്ട് വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിൽ രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടയിട്ടു. മകളെ അവിടെ വെച്ച് അടിച്ചു. തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പൊലീസ് പരാതി നൽകി. ആ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പരിശോധനയിൽ കിരൺ മദ്യപിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. അവിടത്തെ സിഐ പറഞ്ഞത് അനുസരിച്ച് എഴുതി ഒപ്പിട്ട് നൽകിയ ശേഷമാണ് അവനെ വിട്ടയച്ചത്. അതിന് ശേഷം കുറച്ച് ദിവസം മകൾ സ്വന്തം വീട്ടിലായിരുന്നു. എന്നാൽ പരീക്ഷാ സമയമായതോടെ കിരൺ ആ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതായിരുന്നുവെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.

കഴിഞ്ഞ ദിവസവും ഭര്‍ത്താവ് മര്‍ദിച്ചതായി സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ വിസ്മയ വെളിപ്പെടുത്തിയിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കി.

തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞതായും കാറിന്റെ കണ്ണാടി പൊട്ടിച്ചതായും സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വിസ്മയ ഇതെല്ലാം വിശദീകരിച്ച് മെസേജ് അയച്ചത്. എന്നാല്‍, ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി വിസ്മയ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി. പക്ഷേ കിരണ്‍ കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനം തുടരുകയായിരുന്നു. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്.

താൻ നേരിടുന്ന ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളുണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് ചാറ്റിൽ പറയുന്നു. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധന പീഡനമാണ് മരണത്തിലെത്തിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

Related Posts