സ്പെഷ്യൽ ജാഗ്രതാ കേന്ദ്രങ്ങളുമായി ഗുരുവായൂർ.

നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ് ഡെസ്ക്കും കൺട്രോൾ റൂമും ജനങ്ങൾക്ക് ആശ്വാസമേകുന്നു.

ഗുരുവായൂർ:

ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരുന്ന ഗുരുവായൂരിന് ആശ്വാസമേകി നഗരസഭ. കൊവിഡിനെ പ്രതിരോധിക്കാൻ ജനങ്ങൾക്കൊപ്പം നിന്ന ഗുരുവായൂർ നഗരസഭ മികച്ച പ്രവർത്തനങ്ങളാണ് മുന്നോട്ട് വെച്ചത്. നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ് ഡെസ്ക്കും കൺട്രോൾ റൂമും ജനങ്ങൾക്ക് ആശ്വാസമേകി. കൊവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിനും രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ജാഗ്രതാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

11 കൗണ്ടറുകളായാണ് ജാഗ്രത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിൽ പ്രവർത്തിപ്പിച്ചു കൊണ്ടാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ഓക്സിജൻ സൗകര്യത്തോടു കൂടിയ രണ്ട് ആംബുലൻസും ക്യാബിൻ സൗകര്യമുള്ള മൂന്ന് വാഹനവുമുണ്ട്. 'ഹലോ ഡോക്ടർ' പദ്ധതി മുഖേന ഏത് സമയവും മുപ്പതോളം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ടെലിമെഡിസിൻ കൺസൾട്ടേഷൻ, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് സൗകര്യം എന്നിവയും ജാഗ്രതാ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ മരുന്ന്, ഭക്ഷണം, ആംബുലൻസ്, മറ്റ് വാഹനസൗകര്യം എന്നുതുടങ്ങി ഹോം ഐസലേഷൻ സംബന്ധിച്ചുള്ള സംശയനിവാരണം, ടെലി കൗൺസിലിംഗ്, ടെലി മെഡിസിൻ, കൊവിഡ് ടെസ്റ്റ്, വാക്സിനേഷൻ സംബന്ധിച്ചുള്ള ഏത് ആവശ്യങ്ങൾക്കും ഹെൽപ് ഡെസ്ക്, വാർ റൂം, കൺട്രോൾ റൂം എന്നിവിടങ്ങളിൽ ബന്ധപ്പെടാം. വിവിധ കൗണ്ടറുകളിലായി മുപ്പതോളം പേരുടെ സേവനം കേന്ദ്രത്തിൽ ലഭ്യമാണ്.

ഇതുവരെ 1197 പേർക്ക് ഗുരുവായൂർ നഗരസഭയുടെ ഹെൽപ് ഡെസ്ക്കിന്റെ സേവനം ലഭ്യമായിട്ടുണ്ട്. രോഗബാധിതരെ ഡൊമിസിലറി കെയർ സെന്ററുകളിൽ നിന്ന് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും മാറ്റുന്നതിനും കൊവിഡ് മൂലം മരണം സംഭവിച്ചവരെ സംസ്കാരത്തിന് കൊണ്ടുപോകുന്നതിനും നഗരസഭയുടെ ആംബുലൻസ് സർവീസ് നിലവിൽ ഉപയോഗിച്ചുവരുന്നു. ഇതുവരെ 222 പേർക്ക് ആംബുലൻസ് സൗകര്യവും 233 പേർക്ക് മറ്റു വാഹന സൗകര്യങ്ങളും നഗരസഭ ലഭ്യമാക്കി.

നഗരസഭയിലെ 3 ഡൊമിസിലറി കെയർ സെന്ററുകളിലേക്കും അഗതി ക്യാമ്പിലേക്കും ഹോം ഐസലേഷനിൽ ഉള്ളവർക്കും ഭക്ഷണം ആർ ആർ ടി അംഗങ്ങൾ മുഖേന നൽകുന്നു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലിന്റെ സഹായത്തോടെ ഇതുവരെ 45085 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

റിവേഴ്സ് ക്വറന്റീനിന്റെ ഭാഗമായി മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്നവർക്കും പ്രത്യേക ശ്രദ്ധ വേണ്ട ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ എന്നിവരുടെ ക്ഷേമം സ്ഥിരമായി ഐസിഡിഎസ് സൂപ്പർവൈസർ അന്വേഷിക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്തു. ആശാവർക്കർമാർ മുഖേന വാർഡിലെ ഹോം ഐസലേഷനിൽ ഉള്ളവരെ ബന്ധപ്പെട്ട് ആർ ആർ ടിമാർ വഴി ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതുകാര്യവും വിലയിരുത്തുന്നത് കോർ കമ്മിറ്റിയാണ്. നഗരസഭ ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, നഗരസഭാ സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, നോഡൽ ഓഫീസർമാർ, മെഡിക്കൽ ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ്മാർ എന്നിവർ ഉൾപ്പെട്ടതാണ് കോർ കമ്മിറ്റി. ഇവർക്ക് പുറമേ റവന്യൂ ഓഫീസർമാർ, റവന്യൂ സൂപ്രണ്ട്, സോണൽ സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർമാർ, പൊലീസ്, തഹസിൽദാർ, ഐസിഡിഎസ് സൂപ്പർവൈസർ, ചീഫ് മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയാണ് ഓരോ ദിവസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

ഗുരുവായൂർ ക്ഷേത്ര പരിസരത്തും നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി തെരുവിൽ ഭിക്ഷാടനവും മറ്റുമായി കഴിഞ്ഞിരുന്ന 181 പേരെ നിലവിൽ ഹയർസെക്കൻ്ററി സ്കൂളിലെ സുരക്ഷിത ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. ഇവർക്ക് കൊവിഡ് ടെസ്റ്റും മെഡിക്കൽ ക്യാമ്പും നടത്തി. ഗുരുതര രോഗങ്ങൾ കണ്ടെത്തിയ നാലു പേരെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഓക്സിജൻ വാർ റൂം, നഗരസഭാ പരിധിയിൽ ഉള്ള 5 വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായി 'അകന്നിരുന്ന് കൂട്ടുകൂടാം' എന്ന പേരിലും ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങൾക്കായി 'അരികെ' എന്ന പേരിലും പ്രത്യേക മാനസിക ഉല്ലാസ സെഷനുകൾ എല്ലാ ദിവസവും വൈകിട്ട് ഓൺലൈനായി നടന്നുവരുന്നു.

ഗുരുവായൂർ നഗരസഭ ഹെൽപ്പ് ലൈൻ നമ്പർ : 9497448873.

Related Posts