സ്മാര്‍ട്ടായി തലോര്‍ പാറപ്പുറം അങ്കണവാടി.

കൊടകര: വര്‍ഷങ്ങളായി വിവിധ വാടകകെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചു വന്ന തലോര്‍ പാറപ്പുറം 53 ആം നമ്പര്‍ അങ്കണവാടിക്ക് ഇനി സ്വന്തം കെട്ടിടവും സ്മാര്‍ട്ട് പദവിയും. കൊടകര ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട നെന്മണിക്കര പഞ്ചായത്തിലാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ അങ്കണവാടി സ്മാര്‍ട്ടായത്. ബ്ലോക്ക് പഞ്ചായത്ത് സഹായത്തോടെ അങ്കണവാടികളെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ കൈ പിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം ഈ പ്രദേശത്തെ കുരുന്നുകള്‍ക്ക് ഏറെ അനുഗ്രഹമായി.

കുരുന്നുകള്‍ക്ക് സ്വന്തം ക്ലാസ്മുറി ഒരുക്കി കൊടുക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് ഇറങ്ങിയതോടെ നെന്മണിക്കര ഗ്രാമപഞ്ചായത്ത് വാങ്ങിയ നാല് സെന്റ് സ്ഥലത്താണ് ഏറ്റവും ആധുനികമായ സ്മാര്‍ട്ട് അങ്കണവാടി ഉയര്‍ന്നത്. 17ലക്ഷം വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയും വനിതാ ശിശു വികസന വകുപ്പില്‍ നിന്നും 2 ലക്ഷം രൂപയും ലഭ്യമാക്കി. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 5 ലക്ഷം രൂപ കൂടി ചെലവഴിച്ച് 516 തൊഴില്‍ ദിനങ്ങളിലൂടെയാണ് 2 നിലകളിലായി അങ്കണവാടി ഉയര്‍ന്നത്. 2020 ജൂണിലാണ് നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്.

മുകള്‍നിലയില്‍ ക്ലാസ് റൂമും ശിശു സൗഹൃദ ടോയ്‌ലറ്റും സജ്ജമാക്കി. താഴെ നിലയില്‍ കളിസ്ഥലമായോ ഓഫീസായോ ഉപയോഗിക്കാവുന്ന ഹാളും കിച്ചനും ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. കെട്ടിടം പണി പൂര്‍ത്തിയായ ശേഷം ഗ്രാമപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് ചുറ്റുമതിലും തീര്‍ത്ത് അങ്കണവാടി സുരക്ഷിതമാക്കിയിട്ടുണ്ട്. കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുവാന്‍ ഈ സ്മാര്‍ട്ട് അങ്കണവാടിക്ക് സാധിക്കും. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ മാറി സാധാരണജീവിതം സാധ്യമാകുമ്പോള്‍ തലോര്‍ പാറപ്പുറത്തെ കുരുന്നുകള്‍ക്ക് ഇനി സ്വന്തം ക്ലാസ് മുറിയില്‍ തങ്ങളുടെ അറിവിന്റെ ആദ്യപാഠങ്ങള്‍ നുകരാം. തൊഴിലുറപ്പുമായുള്ള സംയോജന പദ്ധതികളിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏത് പ്രതിസന്ധിയും മറികടക്കാനാവും എന്നതിന്റെ മികച്ച മാതൃകയാണ് കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തനം.

Related Posts