സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്‌ഡോൺ.

അവശ്യ സർവീസുകൾക്ക് മാത്രം അനുമതി ; ആരോഗ്യപ്രവർത്തകർക്ക് നിയന്ത്രണങ്ങളില്ല.

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്‌ഡോൺ. കൊവിഡ് സ്ഥിരീകരണ നിരക്ക് (ടി പി ആർ) കുറയ്ക്കുന്നതിന്റെ ഭാഗമായിയാണ് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.

രണ്ടുദിവസവും സ്വകാര്യ ബസുകൾ ഉണ്ടാകില്ല. കെ എസ് ആർ ടി സി പരിമിത സർവീസുകൾ മാത്രം നടത്തും. ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കൊവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.

ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകളും ഉണ്ടാകും. ടി പി ആർ ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.

Related Posts