സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ഡൗണിൽ ഇളവ്.

ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് ദിവസവും എ, ബി, സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസത്തേക്ക് അനുവദിച്ച ലോക്ഡൗൺ ഇളവിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അറിയിപ്പ്. മാനദണ്ഡം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പരിശോധനയുണ്ടാകുമെന്നും കളക്ട‌ർ അറിയിച്ചു. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ മൂന്ന് ദിവസവും പ്രത്യേക നിരീക്ഷണമൊരുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Related Posts