ഭക്ഷണം അകത്തിരുന്ന് കഴിക്കാൻ അനുവദിച്ചില്ല, തണുപ്പത്ത് പുറത്തിരുന്നു കഴിക്കേണ്ടിവന്നു'; ദുരനുഭവം പങ്കുവെച്ച് പ്രിയ വാര്യർ

മുംബൈയിലെ ഹോട്ടലിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി പ്രിയ വാര്യർ. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലിലേക്ക് പുറത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്ത പ്രിയയോട് വളരെ മോശമായാണ് ഹോട്ടൽ അധികൃതർ പെരുമാറിയതെന്നും തുടർന്ന് തണുപ്പത്ത് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്നതായും പ്രിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഹോട്ടലിന്റെ പോളിസിക്ക് എതിരാണ് എന്നു പറഞ്ഞായിരുന്നു താരത്തിനോട് മോശമായി പെരുമാറിയത്.

പ്രിയ വാര്യരുടെ കുറിപ്പ്

‘ഞാൻ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു.

ഈ ഹോട്ടല്‍, ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്‌ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല. ഭക്ഷണം അകത്തുകയറ്റാൻ കഴിയില്ലെന്നായിരുന്നു ഇവര്‍ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് താഴ്മയായി അഭ്യർഥിച്ചു. ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.’- പ്രിയ കുറിച്ചു.

'വിഷ്ണുപ്രിയ' എന്ന ചിത്രത്തിലാണ് പ്രിയ വാരിയർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അനൂപ് മേനോനെ നായകനാക്കി വി.കെ. പ്രകാശ് ഒരുക്കുന്ന ‘ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രത്തിലും പ്രിയ വാരിയർ ആണ് നായിക.

Related Posts