ഗ്രാമീണപാതകൾ കീഴടക്കാൻ ‘ഗ്രാമ വണ്ടി’; ആദ്യ സര്‍വീസിന് തുടക്കം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ എസ് ആർ ടി സി ആരംഭിക്കുന്ന 'ഗ്രാമവണ്ടി' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിലെ ആദ്യ സർവീസ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് കെ എസ് ആർ ടി സി വാഹനം, ഡ്രൈവർ, കണ്ടക്ടർ എന്നിവരെ നൽകും. കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന തരത്തിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള പാറശ്ശാല നിയോജക മണ്ഡലത്തിലെ കൊല്ലം പഞ്ചായത്തിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലും ഉടൻ ആരംഭിക്കും. തിരുവനന്തപുരം മുനിസിപ്പാലിറ്റി ഉൾപ്പെടെ നിരവധി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശ്ശാല എം എൽ എ സി കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത സെക്രട്ടറിയും കെ എസ് ആർ ടി സി സി എം ഡിയുമായ ബിജു പ്രഭാകർ ഐ എ എസ്, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ എസ് നവനീത് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts