കാര്യവട്ടം സ്‌റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയായേക്കും; കെസിഎയുടെ ശ്രമം

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് തയ്യാറെടുക്കുന്നു. സെപ്റ്റംബറില്‍ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം ഇവിടെ കൊണ്ടുവരാനാണ് കെസിഎയുടെ ശ്രമം. നശിച്ചുതുടങ്ങിയ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നന്നാക്കിയെടുത്തു. കരസേന റിക്രൂട്ട്‌മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെയാണ് കാര്യവട്ടം സ്റ്റേഡിയം നശിച്ചത്.

ഔട്ട് ഫീല്‍ഡ് മുഴുവന്‍ നശിച്ചു. ഒരുലക്ഷത്തിലധികം പേര്‍ കയറി സ്റ്റേഡിയം മുഴുവന്‍ നശിച്ചു. അറ്റകുറ്റപണി നടത്താത്തതോടെ സ്റ്റേഡിയം പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. മന്ത്രി അബ്ദുറഹ്‌മാന്‍ ഇടപെട്ട്, കേരളക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഒന്നരകോടി മുടക്കി പുതുക്കിപ്പണിതു. അങ്ങനെ പഴയപ്രതാപത്തിലേക്ക് സ്റ്റേഡിയം വരുകയാണ്. രണ്ടര വര്‍ഷത്തിന്ന് ശേഷം വീണ്ടുമൊരു ദേശീയമത്സരത്തിന് സ്റ്റേഡിയം വേദിയാകും .

വനിതാ സീനിയര്‍ ട്വന്റി 20 ലീഗ് ഡേ നൈറ്റ് മത്സരത്തിനാണ് സ്റ്റേഡിയം വേദിയായിത് ഒഡിഷ, തമിഴ്‌നാട്, ത്രിപുര, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് ടീമുകളാണ് കാര്യവട്ടത്ത് മാറ്റുരച്ചത്. നേരത്തെ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു മത്സരം ഇവിടെ അനുവദിച്ചെങ്കിലും കോവിഡ് കാരണം ഒഴിവായി. സ്റ്റേഡിയം പുതുക്കിപണിതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത് അറ്റകുറ്റപണി നടത്തണമെന്നാണ് കെസിഎയുടെ ആവശ്യം. ജൂണില്‍ ഒരു മത്സരം കിട്ടേണ്ടതാണെങ്കിലും മഴ കാരണം സെപ്റ്റബരിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മത്സരം ഇവിടെ നടത്താനുള്ള ശ്രമത്തിലാണ് കെ സി എ. രണ്ട് ട്വന്റി ട്വന്റിയും ഒരു ഏകദിനവും 10 എ ക്ലാസ് മത്സരങ്ങളും നടന്ന സ്റ്റേഡിയം വീണ്ടും ഒരു അന്താരാഷ്ട്രമത്സരത്തിന് തയ്യാറെടുക്കയാണ്.

Related Posts