കലാസന്ധ്യയിൽ ആറാടി എൻ്റെ കേരളം മേള

മനം നിറച്ച് വാദ്യ വിസ്മയവും നൃത്ത ശിൽപവും

വടക്കുനാഥൻ്റെ സായം സന്ധ്യകളിൽ വാദ്യവിസ്മയ - നൃത്ത പൂരമൊരുക്കി വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍. കേരള തനിമയെയും സംസ്കാരത്തെയും ഇഴചേർത്തി അണിയിച്ചൊരുക്കിയ കേരള വാദ്യങ്ങളുടെ ഫ്യൂഷൻ ആസ്വാദകരുടെ മനം കവർന്നു. മിഴാവ്, ചെണ്ട, മദ്ദളം, തിമില, മൃദംഗം തുടങ്ങി വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫ്യൂഷൻ അവതരിപ്പിച്ചത്.

30 വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയെ കൂടുതൽ ആസ്വാദ്യകരമാക്കിയത്. ഒ എൻ വിയുടെ അമ്മ കവിതയെ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരികളെയും നിറ കൈയടികളോടെയാണ് വേദി വരവേറ്റത്.

17 കലാകാരികളാണ് കാവാലത്തിൻ്റെയും ഒ എൻ വി യുടെയും തിരഞ്ഞെടുത്ത കവിതകൾ മോഹിനിയാട്ട രൂപത്തിൽ വേദിയിലെത്തിച്ചത്. കേരളീയ സംസ്കാരത്തിൻ്റെ തനിമ വിളിച്ചോതുന്ന എൻ്റെ കേരളം നൃത്ത ശിൽപവും കാണികളുടെ മനം നിറച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി തുടങ്ങിയ നൃത്ത രൂപങ്ങൾ ഒരുമിച്ച് അണിനിരത്തിയാണ് കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ എൻ്റെ കേരളം നൃത്തശിൽപം അവതരിപ്പിച്ചത്. കേരളത്തിൻ്റെ ഭൂപ്രകൃതി, സംസ്കാരം, ഭാഷ എന്നിവ ഇഴച്ചേർത്തുള്ള നൃത്ത ശിൽപം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. കേരള കലാമണ്ഡലത്തിലെ 17 വിദ്യാർത്ഥിനികളാണ് അരങ്ങിലെത്തിയത്.

Related Posts