തൻ്റെ അനുഭവം പറഞ്ഞപ്പോൾ കണ്ണീരൊഴുക്കിയത് ഇതിനായിരുന്നോ? ശക്തമായ വിമർശനവുമായി പാർവതി തിരുവോത്ത്

മലയാള സിനിമാ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. റിപ്പോർട്ട് പുറത്തുവിടില്ലെന്നും രഹസ്യമാക്കി വയ്ക്കുമെന്ന ജസ്റ്റിസ് ഹേമയുടെ നടപടിയ്ക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. തന്റെ അനുഭവം പറഞ്ഞപ്പോൾ കണ്ണീർവാർത്തത് ഇതിനായിരുന്നോ എന്നാണ് പാർവതി ട്വിറ്ററിൽ കുറിച്ചത്.

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ടെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പലരെപ്പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ട്.

ഞാന്‍ എനിക്കുണ്ടായ അനുഭവം ജസ്റ്റിസ് ഹേമയുടെയും അവരുടെ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുടെയും മുന്‍പില്‍ ഇരുന്ന് പങ്കുവയ്ക്കുമ്പോള്‍ അവർ കണ്ണീര്‍രൊഴുക്കിയും സഹതാപിച്ചും എത്ര ദാരുണം എന്ന് വിലപിച്ചു. ഇപ്പോള്‍ ഇങ്ങനെ പറയാന്‍ വേണ്ടിയായിരുന്നോ അത് എന്നാണ് പാർവതി ചോദിക്കുന്നത്. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ല. പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കില്‍ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണമെന്ന് പാര്‍വതി കുറിച്ചു. കാര്യങ്ങളെല്ലാം എന്തുകൊണ്ട് പുറത്തുപറഞ്ഞു കൂടായെന്ന് ലാഘവത്തോടെ ചോദിക്കുന്നവരോട് ഒരു ഉത്തരമെ പറയാനുള്ളൂ. ജീവഭയം ഉള്ളതുകൊണ്ടാണ്, ഭീഷണി ഫോൺകോളുകളൊക്കെ നമ്മളെയും തേടിയെത്തുന്നുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദീനയമായ കാര്യമല്ലെന്നും താരം കൂട്ടിച്ചേർത്തു.

2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നതായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല.

Related Posts