തൃശ്ശൂർ റെയിൽവെ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി അധികം വൈകാതെ നടപ്പിലാകുമെന്ന് ടി എൻ പ്രതാപൻ എം പി

തൃശൂർ: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനിലൊന്നായ തൃശ്ശൂർ റെയിൽവെ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി നവീകരിക്കുന്നതിന്റെ ചുമതല റെയിൽ ലാന്റ് ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് നൽകിയതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. കേരളത്തിൽ നിന്നും തൃശ്ശൂർ കൂടാതെ ചെങ്ങന്നൂർ മാത്രമാണ് ഇപ്പോൾ ഈ പ്രവർത്തികൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

കോയമ്പത്തൂരിൽ നിന്നും കേരളത്തിലേക്ക് കടന്നാൽ വളരെ പ്രധാനപ്പെട്ട സ്റ്റേഷനായ തൃശ്ശൂർ റെയിൽവെ സ്റ്റേഷന്റെ വികസനത്തിനായി ടി എൻ പ്രതാപൻ എം പി വകുപ്പ് മന്ത്രിക്കും റെയിൽവെബോർഡ് ചെയർമാനും നേരിട്ട് കത്തുകൾ നൽകിയിരുന്നു. റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ ആവശ്യങ്ങളനുസരിച്ച് 2020 സെപ്തംബർ 18 ന് റെയിൽവെ ബോർഡ് ചെയർമാനുമായുള്ള ചർച്ചയിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള മേൽനടപ്പാലം നാലാം പ്ലാറ്റഫോം വരെ നീട്ടുക, മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഉറപ്പാക്കുക, മൂന്ന് പ്ലാറ്റുഫോമുകളുടെയും മേൽക്കൂര മുഴുവനാക്കുക തുടങ്ങിയവ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യപ്പെടുകയും ചെയർമാൻ അവ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ഇതുമൂലം സ്റ്റേഷനിലെ യാത്രാക്കാർക്കുള്ള സൗകര്യങ്ങളും സ്റ്റേഷനിലെ പശ്ചാത്തല സൗകര്യങ്ങളും വർധിയ്ക്കും. അധികം വൈകാതെ തന്നെ പദ്ധതി നടപ്പിലാകുമെന്ന് ടി എൻ പ്രതാപൻ എം പി അറിയിച്ചു.

Related Posts