പീച്ചി വന്യജീവി ഡിവിഷനിൽ 72 ഇനം തുമ്പികളെ കണ്ടെത്തി

പീച്ചി വന്യജീവി ഡിവിഷന് കീഴിൽ ആദ്യമായി നടത്തിയ തുമ്പി സർവ്വേയിൽ 72 ഇനം തുമ്പികളെ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും (എസ്‌ ഒ എസ്‌) സംയുക്തമായി നടത്തിയ പഠനത്തിലാണ് 31 ഇനം സൂചി തുമ്പികളെയും 41 ഇനം കല്ലൻ തുമ്പികളെയും കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന സ്ഥാനീയ തുമ്പിയായ കുങ്കുമനിഴൽ തുമ്പി എന്നറിയപ്പെടുന്ന ഇൻഡോസ്റ്റിക്ടാ ഡെകാനെൻസിസ് തുമ്പികളെ ഏഴ് ക്യാമ്പുകളിൽ നിന്നും കണ്ടെത്തി. ഇത്തരം തുമ്പികൾ ഉള്ളത് കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സർവേക്ക് നേതൃത്വം നൽകിയ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു പറഞ്ഞു.

പീച്ചി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം എന്നിവിടങ്ങളിൽ ഒക്ടോബർ 9, 10, 11 ദിവസങ്ങളിലായാണ് വനം വകുപ്പ് സർവ്വേ നടത്തിയത്. വനം വകുപ്പ് ജീവനക്കാരോടൊപ്പം 38 വളണ്ടിയർമാരും സർവ്വേയിൽ പങ്കെടുത്തു. പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന കുങ്കുമ നിഴൽ തുമ്പി, പുള്ളി നിഴൽ തുമ്പി, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ, തെക്കൻ മുളവാലൻ, പത്തി പുൽച്ചിന്നൻ, മഞ്ഞവരയൻ പൂത്താലി, വയനാടൻ കടുവ, തീക്കറുപ്പൻ തുടങ്ങിയ ഇനം തുമ്പികളെയും പീച്ചി വന്യജീവി ഡിവിഷനിൽ കണ്ടെത്താൻ സാധിച്ചു.

Related Posts