വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസ് ; നടപടിക്കൊരുങ്ങി എം വി ഡി

മൂവാറ്റുപുഴയിൽ റോഡിന്‍റെ വശത്ത് നിന്ന വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇയാളുടെ ലൈസൻസും ആർസിയും റദ്ദാക്കും. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിതയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് സംഭവം നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. . കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആന്‍സൺ റോയിക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നത്.

അതേസമയം, നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുൻപ് ഇയാളുടെ അമിതവേഗതയെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു. ആൻസൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ പൊലീസ് അറസ്റ്റിലേക്ക് കടന്നേക്കും.

Related Posts