ഫുട്ബോള്‍ ചരിത്രത്തിലാദ്യം; മത്സരത്തിൽ വെള്ളക്കാര്‍ഡ് പ്രയോഗിച്ച് റഫറി

പോര്‍ച്ചുഗല്‍: ചരിത്രത്തിലാദ്യമായി ഫുട്ബോൾ മത്സരത്തിൽ വെള്ള കാർഡ് ഉപയോഗിച്ച് റഫറി. പോർച്ചുഗലിൽ നടന്ന ബെനഫിഷ്യ- സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ മത്സരത്തിനിടയിലാണ് സംഭവം. ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ കാർഡും ചുവപ്പ് കാർഡും പുറത്തിറക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് വെള്ള കാർഡ് ഉപയോഗിക്കുന്നത്. ശനിയാഴ്ച നടന്ന വനിതാ ഫുട്ബോൾ മത്സരത്തിനിടെയാണ് റഫറി കാതറീന കാംപോസ് വെള്ള കാർഡ് കാണിച്ചത്. മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ മൈതാനത്ത് കുഴഞ്ഞുവീണ ഫുട്ബോൾ താരത്തിന് വൈദ്യസഹായം നൽകാനാണ് വെള്ള കാർഡ് ഉപയോഗിച്ചത്. കാർഡ് കണ്ടയുടൻ ക്ലബ്ബുകളുടെ മെഡിക്കൽ സംഘം പരിശോധിക്കാൻ എത്തി. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ ഉയര്‍ത്തിപ്പിടിച്ച നിമിഷമെന്നാണ് സംഭവത്തിന് വ്യാപകമായി ലഭിക്കുന്ന പ്രതികരണം. റഫറി എന്തിനാണ് കാർഡ് എടുക്കുന്നതെന്ന് ഗ്രൗണ്ടിലെ കളിക്കാർ ആശയക്കുഴപ്പത്തിലായപ്പോൾ, വെള്ളക്കാര്‍ഡ് വീശി നിര്‍ദ്ദേശം ചൂണ്ടി വ്യക്തമാക്കിയ ശേഷം റഫറി മത്സരം തുടർന്നു. സമീപ വർഷങ്ങളിൽ ഫിഫ ഫുട്ബോൾ മത്സരത്തിൽ നടപ്പാക്കിയ തീരുമാനങ്ങളിലൊന്നാണ് വൈറ്റ് കാർഡ്. മത്സര സമയത്ത് അടിയന്തര ശ്രദ്ധ വേണ്ടതായ കാര്യം കളിക്കാരുടേയും കോച്ചുമാരുടേയും മറ്റ് ടീം അംഗങ്ങളുടേയും ശ്രദ്ധയില്‍ വരാന്‍ വേണ്ടിയാണ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗെയിമിനിടെ കായിക മൂല്യമുള്ള നടപടി വേണ്ട സാഹചര്യത്തിൽ റഫറിക്ക് കാർഡ് പ്രയോഗിക്കാൻ കഴിയും. പോർച്ചുഗലിൽ നടപ്പാക്കിയ മാറ്റങ്ങളിലാണ് ഇതുള്ളത്. പകരക്കാരെ മാറുന്നതിനായും പരിക്ക് സമയത്തിനും കൂടുതല്‍ സമയം അനുവദിച്ചതടക്കമുള്ള ഫിഫയുടെ മാറ്റങ്ങളിലാണ് ഈ കാര്‍ഡ് പ്രയോഗം വരിക. ബദ്ധവൈരികൾ തമ്മിൽ നടന്ന മത്സരത്തിൽ, ബെനഫിഷ്യ ടീം മൂന്ന് ഗോളിന് ലീഡ് ചെയ്യുമ്പോൾ ഡഗൗട്ടിൽ ഒരു കളിക്കാരൻ കുഴഞ്ഞുവീണു. വെള്ള കാർഡ് പ്രയോഗിച്ചപ്പോൾ ഡഗൗട്ടിൽ തളർന്നുപോയ താരത്തെ ഇരു ടീമുകളുടെയും മെഡിക്കൽ സംഘം സമീപിച്ചതിന് ഗാലറിയിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ബെനഫിഷ്യ സ്പോർട്ടിംഗ് ലിസ്ബണിനെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഈ വിജയത്തോടെ ബെനഫിഷ്യ സെമി ഫൈനൽ റൗണ്ടിലേക്ക് മുന്നേറി.

Related Posts