യുവ സംവിധായികയുടെ മരണം; മരണ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മരണകാരണം വ്യക്തമാക്കാൻ ദേശീയ തലത്തിലെ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കേസിന്‍റെ ഫയലുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. 3 വർഷം മുമ്പാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ദുരൂഹത വർദ്ധിച്ചത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ അന്വേഷണം പുനരാരംഭിച്ചത്.  സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുന്ന പ്രവണത നയനക്കുണ്ടായിരുന്നുവെന്ന പൊലീസിന്‍റെ കണ്ടെത്തൽ നയനയുടെ സഹോദരൻ മധു തള്ളി. സ്വന്തം ശരീരത്തെ മുറിവേല്പിക്കുന്ന ശീലം നയനയ്ക്ക് ഇല്ലെന്നും മാരകമായ രോഗാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞ് പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും മധു ആരോപിച്ചു.

Related Posts