തൃശൂർ തളിക്കുളം ബാറിലെ കൊലപാതകത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ.

തൃശൂർ: തളിക്കുളം ബാറിലെ കൊലപാതകത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. ബില്ലിലെ തിരിമറി ഉടമ കണ്ടുപിടിച്ചതിലെ വൈരാഗ്യത്തിന് ബാർ ജീവനക്കാർ ഉടമക്കെതിരെ നൽകിയ ക്വട്ടേഷനാണ് അക്രമമെന്ന് പോലീസ് അറിയിച്ചു. അതുൽ, അജ്മൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് അറസ്റ്റിലായത് . ഇവർ സഞ്ചരിച്ച കാറും കണ്ടെത്തി. അറസ്റ്റിലായവർ നിരവധി ക്രിമിനൽ- കഞ്ചാവ് കേസുകളിൽ പ്രതികളാണ്. തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ ഇന്നലെ രാത്രി 9.45 ഓടെയാണ് സംഭവം. ക്വട്ടേഷൻ സംഘത്തിന്റെ അക്രമത്തിൽ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിൻ്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. ബില്ലിൽ കൃത്രിമം കാണിച്ചതിന് ഒരു ജീവനക്കാരനെ ബാറുടമ പിരിച്ചു വിട്ടിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു. ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒരു ജീവനക്കാരൻ ക്വട്ടേഷൻ സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Related Posts