സംസ്ഥാനത്തെ എഐ ക്യാമറകൾ കളത്തിലിറങ്ങുന്നു; പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (നിർമ്മിത ബുദ്ധി) ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനായി സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം. അനുമതി ലഭിച്ചാൽ രണ്ടാഴ്ചയ്ക്കകം പിഴ ഈടാക്കിത്തുടങ്ങാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിൽ മുതൽ ക്യാമറകളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവർത്തനാനുമതി ലഭിക്കാത്തതിനാൽ പിഴ ഈടാക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾക്ക് പുറമേ റെഡ് ലൈറ്റ് ലംഘനം, പാർക്കിംഗ് ലംഘനം എന്നിവയുൾപ്പടെ കണ്ടെത്താൻ കഴിയുന്ന 725 ഗതാഗത നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനായി ഏകദേശം 235 കോടി രൂപയാണ് സേഫ് കേരള പദ്ധതിയിൽ ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിലും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിലും കാലതാമസമുണ്ടായിരുന്നു. എന്നാൽ കെൽട്രോൺ തന്നെ ആവശ്യമായ ജീവനക്കാരെ നിയമിച്ച് സാങ്കേതിക ജോലികൾ പൂർത്തിയാക്കി ട്രയൽ റൺ നടത്തി. പിന്നീട് കെൽട്രോണും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പൂർത്തിയാക്കേണ്ട പരിശോധനകൾ വൈകിയത് വീണ്ടും തിരിച്ചടിയായി. ഇതെല്ലാം കടന്ന് പദ്ധതി പ്രവർത്തനാനുമതിക്കായി ധനവകുപ്പിന്റെ മുന്നിലെത്തിയെങ്കിലും അന്തിമാനുമതി വീണ്ടും വൈകി. കെൽട്രോൺ തന്നെയാണ് ഇവയുടെ 8 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും നിർവഹിക്കുന്നത്. പിഴത്തുക നിശ്ചിത വർഷം കെൽട്രോണിനു ലഭിക്കുന്ന തരത്തിലാണു പദ്ധതി നിശ്ചയിച്ചിരിക്കുന്നത്.

Related Posts