ഗതാഗത നിയമലംഘകരെ പിടിക്കാൻ എഐ ക്യാമറകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്.

നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും. ഹൈൽമറ്റ്, സീറ്റ് ബെൽറ്റ്, ഇരുചക്രവാഹനത്തിലെ രണ്ടിലധികം പേരുടെ യാത്ര, അമിതവേഗത തുടങ്ങിയ അടിസ്ഥാനപരമായ നിയമ ലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതോടെ സംസ്ഥാനത്തെ റോഡ് അപകടമരണ നിരക്ക് ഗണ്യമായ രീതിയിൽ കുറയ്ക്കാനാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ വിലയിരുത്തൽ

ഗതാഗത നിയമലംഘകർക്ക് പിഴത്തുക ഇ ചെല്ലാൻ വഴി ഓട്ടോമേറ്റഡ് ആയി ലഭിക്കും. സംസ്ഥാനത്തെ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് എഐ ക്യാമറകൾ സ്ഥാപിച്ചത്. കേരള റോഡ് സുരക്ഷാ അതോറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് ഇടവരുത്താതെ എല്ലാവരും നിയമം പാലിച്ചു യാത്ര നടത്തണമെന്നും നിയമാനുസൃതമായി വാഹനങ്ങൾ ഉപയോഗിക്കണമെന്നും ഗതാഗത കമ്മീഷണർ അഭ്യർഥിച്ചു.

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പിറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം, സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളുടെ പരിശോധന, അനധികൃത പാർക്കിങ്, അമിതവേഗം, ചുവപ്പ് സിഗ്നൽ ലംഘനം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും.

ഇരുചക്രവാഹനത്തിലെ മൂന്നാമത്തെയാൾ കുട്ടിയായാലും പിഴ ഉണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ, ബേബി സീറ്റിലോ ഇരുത്തണമെന്നാണ് എംവിഡിയുടെ നിർദേശം. ഒരു ക്യാമറ നിയമലംഘനം കണ്ടെത്തുന്ന വ്യക്തിക്കും വാഹനത്തിനും തുടർയാത്രയിലുള്ള അടുത്ത ക്യാമറയും സമാന നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ പിഴ വീഴും. അതേസമയം കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിക്കുന്നത്, പിൻസീറ്റ് യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റ് എന്നിവയ്ക്ക് തൽക്കാലം പിഴ ചുമത്തില്ലെന്നാണ് വിവരം. വാഹനത്തിനകത്ത് ഇരിക്കുന്നവരുടെ ദൃശ്യങ്ങൾ വ്യക്തമായി പതിയുമെന്നത് എഐ ക്യാമറയുടെ പ്രത്യേകതയാണ്. ഇത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായകമാകും.

തിരുവനന്തപുരം ജില്ലയിൽ സജ്ജമാക്കിയിരിക്കുന്ന സെൽട്രൽ കൺട്രോൾ റൂമിലാണ് ക്യാമറയിലെ ദൃശ്യങ്ങൾ ആദ്യം എത്തുക. പിന്നീട്, ഇവിടെനിന്നു ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമിലേക്ക് കൈമാറും. ഇതിനു ശേഷം ഉടമകൾക്ക് അതത് മേൽവിലാസത്തിലേക്ക് നിയമലംഘനവും പിഴത്തുകയും വിവരിക്കുന്ന നോട്ടീസ് എത്തും. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്കും പിഴത്തുക മെസേജായി വരും. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം പിഴ അടക്കണം. ഇല്ലെങ്കിൽ പിഴ ഇരട്ടിയാകും. അക്ഷയകേന്ദ്രങ്ങൾ വഴി പിഴ അടക്കാം.

Related Posts