ഇന്ത്യക്കാരുടെ ആയുസ് കുറയുന്നു; ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം വളരെക്കൂടുതൽ

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം വൻതോതിൽ വർധിച്ചു. ഇന്ത്യക്കാരുടെ ആയുസ് കുറയാൻ പ്രധാന കാരണം അന്തരീക്ഷ മലിനീകരണമെന്ന് പുതിയ പഠനം കണ്ടെത്തി. അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുസിൽ അഞ്ച് വർഷത്തിന്റെ കുറവാണ് ഉണ്ടാവുക. ചിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ് റിപ്പോർട്ടിലാണ് കണ്ടെത്തൽ.

കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്ന സമയങ്ങളിൽ പോലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയാതെ നിന്നു. ഇതോടെ വായു മലിനീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടന പുതുക്കി. ഇത് പ്രകാരം ലോകത്തെ 97.3 ശതമാനം പേരും സുരക്ഷിതമായ പ്രദേശങ്ങളിലല്ല താമസിക്കുന്നതെന്ന് കണ്ടെത്തി. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ ഡൽഹിയും ഉൾപ്പെടുന്നു. ദക്ഷിണേഷ്യയിലാണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ളത്. 2013 മുതൽ ലോകത്ത് വർധിച്ച വായുമലിനീകരണത്തിന്റെ കണക്കെടുത്താൽ അതിൽ 44 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. പുകവലി കാരണം ഒരാളുടെ ആയുസിലുണ്ടാകുന്ന കുറവിന് സമാനമാണ് അന്തരീക്ഷ മലിനീകരണം കാരണം സംഭവിക്കുന്നത്.

ഇന്ത്യയിൽ ഉത്തർ പ്രദേശിലെ ലഖ്‌നൗവിലാണ് ഏറ്റവും കൂടുതൽ വായു മലിനീകരണം. അനുവദനീയമായ അളവിലും 13 ഇരട്ടി കൂടുതലാണിത്. ഇവിടെ ഈ അവസ്ഥ തുടരുകയാണെങ്കിൽ പ്രദേശത്തെ ജനങ്ങളുടെ ആയുസിൽ നിന്ന് 12 വർഷം കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Posts