'അല്ലാഹുവേ, ഞങ്ങൾക്ക് മോദിയെ തരൂ'; മോദിയെ പിന്തുണച്ചുള്ള പാക്കിസ്ഥാനിയുടെ വീഡിയോ വൈറൽ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള പാക് പൗരന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. "അല്ലാഹുവേ, ഞങ്ങൾക്ക് മോദിയെ തരൂ. അദ്ദേഹത്തിന് ഞങ്ങളുടെ രാജ്യം മികച്ചതാക്കാനാവും" എന്ന് പറയുന്ന പാക്കിസ്താനിയുടെ വീഡിയോ ആണ് വൈറലാകുന്നത്. പാകിസ്ഥാനി യൂട്യൂബർ സന അംജദ് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം മഹാനാണെന്നും അയാൾ വീഡിയോയിൽ പറയുന്നു. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെ വിമർശിച്ചുകൊണ്ടാണ് ഇയാളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ ഭരിച്ചിരുന്നതെങ്കിൽ ന്യായമായ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മാധ്യമപ്രവർത്തക കൂടിയായ സന അംജദിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇയാൾ. 'പാകിസ്ഥാൻ സേ സിന്ദാ ഭഗോ ചാഹേ ഇന്ത്യ ചലേ ജാവോ' (പാകിസ്ഥാനിൽ നിന്ന് പുറത്തുപോകുക, അത് ഇന്ത്യയിലേക്കാണെങ്കിൽ പോലും) എന്ന മുദ്രാവാക്യം പാകിസ്ഥാനിലെ തെരുവുകളിൽ ഉയരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു സനയുടെ ചോദ്യം. "ഞാൻ പാകിസ്ഥാനിൽ ജനിച്ചില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു," ഇതായിരുന്നു സനയ്ക്ക് ലഭിച്ച പ്രതികരണം. "വിഭജനം നടന്നില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ, പാക്കിസ്ഥാനികൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് അവശ്യവസ്തുക്കൾ വാങ്ങാനും കുട്ടികൾക്ക് ഭക്ഷണം നൽകാനും കഴിയുമായിരുന്നു."  "തക്കാളി കിലോയ്ക്ക് 20 രൂപയ്ക്കും ചിക്കൻ കിലോയ്ക്ക് 150 രൂപയ്ക്കും പെട്രോൾ ലിറ്ററിന് 50 രൂപയ്ക്കും വാങ്ങാൻ സാധിക്കുമായിരുന്നു. ഇവിടെ ഒരു ഇസ്ലാമിക രാഷ്ട്രം ലഭിച്ചു, പക്ഷേ ഇവിടെ ഇസ്ലാമിനെ സ്ഥാപിക്കാൻ കഴിഞ്ഞില്ല. നരേന്ദ്ര മോദി എത്രയോ മികച്ച ആളാണ്. മോദി ആയിരുന്നു പാക്കിസ്ഥാൻ ഭരിക്കുന്നതെങ്കിൽ നവാസ് ഷെരീഫിനെയോ ബേനസീറിനെയോ ഇമ്രാൻ ഖാനേയോ പർവേഷ് മുഷ്റഫിനെയോ നമുക്ക് ആവശ്യമുണ്ടാകില്ലായിരുന്നു. മോദിയ്ക്ക് മാത്രമേ രാജ്യത്തെ പ്രശ്നങ്ങൾ നന്നായി നേരിടാൻ സാധിക്കു, നമുക്ക് വേണ്ടത് അദ്ദേഹത്തെയാണ്. ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്, നമ്മൾ എവിടെയാണ് നിൽക്കുന്നത് എന്നും അയാൾ അവതാരകയോട് ചോദിച്ചു. പാക്കിസ്ഥാനികൾ ഇന്ത്യയുമായി രാജ്യത്തെ താരതമ്യം ചെയ്യുന്ന സ്വഭാവം മാറ്റണം, രണ്ട് രാജ്യങ്ങളും തമ്മിൽ താരതമ്യത്തിന്റെ ഒരു കാര്യവുമില്ല" അയാൾ പറഞ്ഞു.

Related Posts