ഉടമസ്ഥരില്ലാത്ത പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക; ഉയരുന്നത് വ്യാപക പ്രതിഷേധം

യുഎസ് : ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന പശുക്കളെ വെടിവച്ച് കൊല്ലാനൊരുങ്ങി അമേരിക്ക. ന്യൂ മെക്സിക്കോയിലെ ഗില മേഖലയിൽ അലഞ്ഞുതിരിയുന്ന പശുക്കളെ കൊല്ലാനാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ 150 ഓളം പശുക്കളെ കൊല്ലാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് നാല് ദിവസത്തിനുള്ളിൽ ഈ പശുക്കളെ കൊല്ലാനുള്ള പദ്ധതിയാണ് അധികൃതർ തയ്യാറാക്കിയിട്ടുള്ളത്. പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപ്പുറങ്ങളുമുള്ള ഗില വളരെയധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. എന്നാൽ ഗില ഇപ്പോൾ അവകാശികളില്ലാത്ത പശുക്കളുടെ താവളമായി മാറിയതിനാൽ പശുക്കൾ വലിയ തോതിൽ മേയുകയും പ്രദേശത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുന്നു എന്നതാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രധാന പരാതി. ഇവിടങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളെയും പശുക്കൾ ആക്രമിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് പശുക്കളെ കൊല്ലാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ തീരുമാനം തികച്ചും അശാസ്ത്രീയമാണെന്നും ഹെലികോപ്റ്ററിന്‍റെ ശബ്ദം കേട്ടാലുടൻ പശുക്കൾ ഓടിപ്പോകുമെന്നും ധാരാളം വെടി ഉതിർക്കേണ്ടി വരും എന്നുമാണ് ഒരു കൂട്ടം ആളുകൾ വാദിക്കുന്നത്. ഇത് സംഭവിച്ചാൽ പശുക്കൾക്ക് മാത്രമല്ല, പ്രദേശത്തെ മറ്റ് മൃഗങ്ങൾക്കും ഇത് അപകടമാകുമെന്നും അവർ പറയുന്നു. വെടിയേറ്റ പശുക്കൾ ജീവൻ നഷ്ടപ്പെടാതെ കിടന്നാൽ അതും പ്രദേശത്തേക്ക് വരുന്നവർക്ക് ബുദ്ധിമുട്ടാകുമെന്നും ഇവർ പറയുന്നു. പല പശുക്കളും അനാഥ പശുക്കളല്ലെന്നും പല ഫാമുകളിൽ നിന്നും ചാടിവന്നവയാണെന്നും ഇവയിൽ പലതിനെയും ഉടമകൾ അന്വേഷിക്കുകയാണെന്നുമാണ് മറ്റൊരു വാദം. 

Related Posts