മരിച്ച ആശയുടെ മൃതദേഹം മക്കളെ കാണിക്കും; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശ്ശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുപ്പിക്കും. ഭർതൃവീട്ടുകാരുമായുള്ള പ്രശ്നം കാരണം മരിച്ച ആശയുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച നാട്ടികയിലെ ഭർതൃവീട്ടിൽ വച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രവാസിയായ സന്തോഷ് സംഭവമറിഞ്ഞ് വീട്ടിലെത്തി. വെള്ളിയാഴ്ച ആശുപത്രിയിൽ വച്ചാണ് ആശ മരിച്ചത്. ആശയുടെ കുടുംബവും സന്തോഷും ഈ സമയം ആശുപത്രിയിലുണ്ടായിരുന്നു. മരണശേഷം മൃതദേഹം കാണാൻ പോലും നിൽക്കാതെയാണ് സന്തോഷ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. മൃതദേഹം നാട്ടികയിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന് രാവിലെ 10ന് പാവറട്ടിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവച്ചു. ആശയുടെ കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുട്ടികളെ അമ്മയെ കാണിക്കാൻ അവർ വിസമ്മതിക്കുകയാണുണ്ടായത്.

Related Posts