തെളിവെടുപ്പിന് കൊണ്ടുപോകവെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമം; എഎസ്ഐക്കെതിരെ കേസ്

കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ കേസ്. തെളിവെടുപ്പിനിടെയാണ് എഎസ്ഐയുടെ അതിക്രമം നടന്നത്. പതിനേഴുകാരിയുടെ പരാതിയിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. തെളിവെടുപ്പിനായി ഊട്ടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായരാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഊട്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. എഎസ്ഐ ബാബുവിനൊപ്പം എസ്ഐ സോബിനും വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. ലോഡ്ജിൽ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് എഎസ്ഐ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ പെൺകുട്ടിയുടെ ഫോട്ടോ എടുക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്നാണ് പരാതി. എഎസ്ഐക്കെതിരെ പെൺകുട്ടി സി ഡബ്ല്യു സി മുഖേനയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നീട് എസ് പി ഇടപെട്ട് സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്.

Related Posts