പൊതുജനാരോഗ്യ ബില്ല്; ഗവർണറെയും കേന്ദ്രത്തെയും സമീപിക്കാനൊരുങ്ങി ആയുർവേദ ഡോക്ടർമാർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിനെതിരെ ഗവർണറെ സമീപിക്കാനൊരുങ്ങി ആയുർവേദ ഡോക്ടർമാർ. ബില്ലിൽ ആയുഷ്, ആയുർവേദ വിഭാഗങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് കേന്ദ്രത്തെ ഉൾപ്പെടെ സമീപിക്കാനൊരുങ്ങുന്നത്. മറ്റ് മെഡിക്കൽ വിഭാഗങ്ങളെയും കണക്കിലെടുത്ത് ബില്ലിന്‍റെ ഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പൊതുജനാരോഗ്യ ബില്ലിൽ അലോപ്പതി ഒഴികെയുള്ള മെഡിക്കൽ വിഭാഗങ്ങൾ പൂർണ്ണമായും അവഗണിച്ചുവെന്നതാണ് ആയുർവേദ ഡോക്ടർമാർ ഉയർത്തുന്ന പ്രശ്നം. ബില്ലിന് കീഴിൽ രൂപീകരിച്ച സംസ്ഥാന പൊതുജനാരോഗ്യ സമിതിയിൽ ആയുഷ് സെക്രട്ടറിയെ ഉൾപ്പെടുത്തിയിട്ടില്ല. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ഒഴിവാക്കി. ജില്ലാ പബ്ലിക് ഹെൽത്ത് കമ്മിറ്റികളിൽ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുണ്ടെങ്കിലും സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരില്ല. പബ്ലിക് ഹെൽത്ത് അതോറിറ്റി എന്ന നിലയിൽ ലോക്കൽ കമ്മിറ്റികളിലെ അധികാരം പൂർണ്ണമായും മെഡിക്കൽ ഓഫീസറുടെ കൈകളിലാണ്. ചികിത്സാ പ്രോട്ടോക്കോൾ നിശ്ചയിക്കുന്നതിൽ പോലും അലോപ്പതി വകുപ്പ് വഴങ്ങേണ്ടിവരുമെന്ന തരത്തിലാണ് ബില്ലിനെതിരായ നീക്കം. പൊതുജനാരോഗ്യ മേഖലയിലെ വിവിധ വൈദ്യ വിഭാഗങ്ങളുടെ സംയോജനം ബിൽ ഇല്ലാതാക്കുമെന്നതാണ് പ്രധാന പ്രശ്നമെന്ന് ആയുർവേദ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധി വീണ്ടെടുക്കൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് മാത്രം നൽകാനുള്ള നീക്കത്തിന്‍റെ പേരിൽ നേരത്തെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Related Posts