മറ്റുള്ളവരെ സഹായിക്കാൻ ബാഗേജ് ഏറ്റെടുത്ത് കുടുങ്ങരുതെന്ന് മുന്നറിയിപ്പ്

ദുബൈ: വിമാനയാത്രയ്ക്കിടെ മറ്റുള്ളവരെ സഹായിക്കാൻ ബാഗേജ് എടുക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. ബാഗേജിനുള്ളിൽ നിരോധിത വസ്തുക്കൾ ഉണ്ടെങ്കിൽ അതിന്‍റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നിയമക്കുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. നിരോധിത വസ്തുക്കൾ യാത്ര തടസ്സപ്പെടുത്താൻ പോലും കാരണമാകും. വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് അധികമായാൽ അത് ഏറ്റെടുത്ത് യാത്ര നടത്തുന്നവർക്കാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. പലപ്പോഴും ബാഗേജിനുള്ളിൽ എന്താണ് ഉള്ളതെന്ന് വാങ്ങുന്നവർക്ക് അറിയില്ല. ഇത് യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തിലോ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് എടുക്കുന്നവരെ കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഒരു യാത്രക്കാരന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരൻ ഏറ്റെടുത്തു. എന്നാൽ ബാഗേജിനുള്ളിൽ നിരോധിത വസ്തുക്കൾ ഉണ്ടായിരുന്നതിനാൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ബാഗേജിന്‍റെ യഥാർത്ഥ ഉടമയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ സഹായിക്കുന്നത് നല്ലതാണ്. എന്നാൽ, ബാഗേജ് ഏറ്റെടുക്കുന്നവർ അതിനുള്ളിലെ സാധനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നു.

Related Posts