ബാലൺ ഡി ഓർ ബെൻസെമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

പാരീസ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം യുവേഫ പുരസ്കാരം സ്വന്തമാക്കിയ റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമ തന്നെയായിരുന്നു സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിന് സമ്മാനിച്ച താരമാണ് ബെൻസെമ. 46 മത്സരങ്ങളിൽ 44 ഗോളുകളാണ് ബെൻസെമ നേടിയത്. ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലയണൽ മെസ്സിക്ക് സാധ്യതാ പട്ടകയിൽ ഇടംനേടാനായില്ലെന്നതും ചർച്ചയായിരുന്നു. ലോകമെമ്പാടുമുള്ള 180 ഫുട്ബോൾ ജേർണലിസ്റ്റുകളാണ് ജേതാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ബാഴ്സലോണയുടെ ഗവി മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ തിബോ കുര്‍ട്ടോ സ്വന്തമാക്കി. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്കാണ്.

Related Posts