കുറ്റവാളികൾക്ക് മറയായി വി പി എൻ; രാജ്യത്ത് വി പി എന്‍ നിരോധിക്കാന്‍ നിര്‍ദേശം.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യത്ത് വെർച്വൽ പ്രൈവറ്റ് (വി പി എൻ) നെറ്റ് വർക്ക് നിരോധിക്കണമെന്ന നിർദേശവുമായി ആഭ്യന്തര കാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി. വി പി എൻ സേവനങ്ങളും ഡാർക്ക് വെബും സൈബർ സുരക്ഷാ മതിലുകളെ മറികടന്ന് കുറ്റവാളികൾക്ക് ഓൺലൈനിൽ ഒളിച്ചിരിക്കാൻ സഹായിക്കുന്നുവെന്നും അതിനാൽ രാജ്യത്ത് വി പി എൻ സ്ഥിരമായി നിരോധിക്കുന്നതിന് ഒരു ഏകോപന സംവിധാനം വികസിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ ആവശ്യം.

വി പി എൻ എളുപ്പം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പല വെബ്സൈറ്റുകളും അത്തരം സൗകര്യങ്ങൾ നൽകുകയും അവ പരസ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവും ചേർന്ന് ഇന്റർനെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ വി പി എൻ സേവനങ്ങൾ സ്ഥിരമായി ബ്ലോക്ക് ചെയ്യണം.കുറ്റവാളികൾക്ക് അഭയം നൽകുന്ന വി പി എന്നുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകണം.വി പി എന്നിന്റേയും ഡാർക്ക് വെബിന്റെയും ഉപയോഗം തടയാൻ നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്.

വി പി എൻ നിരോധനം ഒരു മോശം മാതൃക സൃഷ്ടിക്കുമെന്നും ഇത് ഇന്റർനെറ്റിനെ സുരക്ഷിതമായി വ്യവസായം നടത്താനുള്ള ഒരു മാധ്യമമല്ലാതാക്കിമാറ്റുമെന്നും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡണ്ട് അമിതാബ് സിംഗാൾ ബിസിനസ് ലൈനിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. ചില സാമൂഹിക വിരുദ്ധർ അവരുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിന് വി പി എൻ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി സമ്പൂർണ നിരോധനം ഏർപ്പെടുത്തണം എന്ന വാദം സാധുവാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മിക്ക കമ്പനികളും തങ്ങളുടെ ഡിജിറ്റൽ വിവര ശേഖരത്തിന്റേയും നെറ്റ് വർക്കുകളുടേയും സംരക്ഷണത്തിനായി വി പി എൻ നെറ്റ് വർക്കുകളെ ആശ്രയിക്കുന്നുണ്ട്. കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോം ജോലികൾ സുരക്ഷിതമാക്കുന്നതിനും വി പി എൻ നെറ്റ് വർക്കുകളെ തന്നെയാണ് കമ്പനികൾ ആശ്രയിക്കുന്നത്. ഈ നിർദേശം വിചിത്രവും തെറ്റായ തീരുമാനമാണെന്നും ഇന്റർനെറ്റ് പോളിസി വിദഗ്ദർ അഭിപ്രായപ്പെടുന്നു.

കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും അതിനുള്ള പുതിയ വഴികൾ കണ്ടെത്തുകയുമാണ് വേണ്ടതെന്നും അല്ലാതെ വി പി എൻ നിരോധനമല്ല വേണ്ടതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനായി വി പി എൻ ഉപയോഗം സമ്പൂർണമായി നിരോധിക്കുന്നതിന് പകരം തേഡ് പാർട്ടി നോ ലോഗ് വി പി എൻ ആപ്പുകളെ നിരോധിക്കുകയോ അത്തരം ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാക്കുന്നത് തടയയുകയോ ആണ് വേണ്ടതെന്ന് വിദഗ്ദർ പറയുന്നു. നോ ലോഗ് വി പി എൻ ആപ്പുകൾ അത് ഉപയോഗിക്കുന്നയാളിന്റെ ഐപി ഉൾപ്പടെയുള്ള ഡാറ്റ ശേഖരിക്കുകയില്ല.

അതേസമയം ഭൂരിഭാഗം കമ്പനികളും ഡാറ്റ ശേഖരിക്കുന്ന ഇൻഹൗസ് വി പി എൻ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോഗ വിവരങ്ങൾ ശേഖരിക്കപ്പെടുകയും ഒപ്പം സുരക്ഷയും അത് ഉറപ്പുവരുത്തുന്നു.

Related Posts