ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഷാര്‍ജയിൽ ജനുവരി ഒന്നു മുതല്‍ നിരോധനം

ഷാർജ: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന സിംഗ്ൾ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെയും മറ്റും നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് ഷാർജയിലും തുടക്കമായി. ഇതിന്റെ മുന്നോടിയായി ഈ വർഷം ഒക്ടോബർ ഒന്നു മുതൽ ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകൾക്കും മറ്റ് സാധനങ്ങൾക്കും 25 ഫിൽസ് ഫീസ് ഈടാക്കും. ഷാർജ എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മറ്റു പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം പകരാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് എക്‌സിക്യൂട്ടീവ് കൗൺസിലിൽ അറിയിച്ചു. 2024 ജനുവരി ഒന്നു മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എമിറേറ്റിൽ പൂർണമായും ഒഴിവാക്കും. ഇതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഒക്ടോബറിൽ ഇവയ്ക്ക് നിശ്ചിത തുക ഈടാക്കാനുള്ള തീരുമാനം. പുതിയ തീരുമാനമനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റു വസ്തുക്കളും കച്ചവടം ചെയ്യുന്നതും മറ്റൊരാൾക്ക് നൽകുന്നതും ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്.

Related Posts